യാത്രക്കാരെ ജീവനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ചിറ്റില്ല; കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ്

യാത്രക്കാരെ ബസ്സില്‍ വച്ച് ആക്രമിച്ച സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ചിറ്റില്ല. സംഭവത്തില്‍ സുരേഷ് കല്ലടയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണം. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും തൃക്കാക്കര എസിപി പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നവരെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തെളിവെടുപ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട ഏഴു പേരെ സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഏഴു പ്രതികളില്‍ അഞ്ചു പേരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. ബാക്കി രണ്ടു പേരും ഡ്രൈവര്‍മാരാണ്.

അതേസമയം, ദീര്‍ഘദൂര ബസ് യാത്രക്കാരുടെ ലഗേജ് അല്ലാതെയുള്ള സാധനങ്ങളും നിയമവിരുദ്ധമായ വസ്തുക്കളും വാഹനത്തില്‍ കൊണ്ടുപോകരുതെന്നും യാത്രാവഴിയില്‍ 50 കിലോമീറ്റര്‍ ഇടവിട്ടുള്ള സ്ഥലങ്ങളിലെ ടോയിലറ്റ്, റിഫ്രഷ്‌മെന്റ് സൗകര്യത്തെക്കുറിച്ചുള്ള വിവരം യാത്രക്കാര്‍ക്ക് ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഏജന്‍സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രത്യേക മാനദണ്ഡങ്ങളിലാണ് ഇക്കാര്യ വിശദീകരിച്ചിരിക്കുന്നത്. എല്‍. എ. പി. ടി (ലൈസന്‍സ്ഡ് ഏജന്റ് ഫോര്‍ പബ്‌ളിക് ട്രാന്‍സ്‌പോര്‍ട്ട്) പുതുക്കുമ്പോഴും പുതിയത് നല്‍കുമ്പോഴും ഈ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

ബുക്കിംഗ് ഓഫീസിന് കുറഞ്ഞത് 150 ചതുരശ്രഅടി വിസ്തീര്‍ണം ഉണ്ടാവണം. സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് യാത്രക്കാര്‍ക്കെങ്കിലും ഇരിക്കുന്നതിനുള്ള സ്ഥലം, ടോയിലറ്റ് സൗകര്യം, ലോക്കര്‍ സംവിധാനത്തോടെയുള്ള ക്‌ളോക്ക് റൂം, ആറു മാസം ബാക്കപ്പുള്ള സി. സി. ടി. വി, കുടിവെള്ളം, അഗ്‌നിശമന സംവിധാനങ്ങള്‍ എന്നിവ ഓഫീസില്‍ ഉണ്ടായിരിക്കണം.

Read more

മറ്റു വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ബസുകള്‍ നിറുത്തുന്നതിന് മതിയായ സ്ഥലം ഉറപ്പ് വരുത്തണം. അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വലിയ മൂന്ന് പാസഞ്ചര്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനുള്ള സ്ഥലസൗകര്യം ഉണ്ടാവണം. കെ. എസ്. ആര്‍. ടി. സി ബസ് സ്റ്റാന്‍ഡിന്റെ 500 മീറ്റര്‍ പരിധിയില്‍ ബുക്കിംഗ് ഓഫീസോ പാര്‍ക്കിംഗ് സ്ഥലമോ പാടില്ല. കേരള പോലീസിന്റെയും ആര്‍. ടി. ഒയുടെയും പരാതി അറിയിക്കാനുള്ള ഫോണ്‍ നമ്പറുകളും വിമന്‍ ഹെല്‍പ് ലൈന്‍ നമ്പറും ഓഫീസില്‍ പ്രദര്‍ശിപ്പിക്കണം. എല്‍. എ. പി. ടി ലൈസന്‍സ് ഓഫീസില്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം. ബുക്കിംഗ് ഓഫീസിന്റെ പേരും ലൈസന്‍സ് നമ്പരും മുന്‍വശത്ത് കാണാനാവും വിധം സ്ഥാപിക്കണം. ബസ് ഓപ്പറേറ്റര്‍മാരുടെ പേരും ഫോണ്‍ നമ്പരുകളും പ്രദര്‍ശിപ്പിക്കണം. വാഹനങ്ങളുടെ സമയക്രമം യാത്രക്കാര്‍ക്ക് കാണാനാവും വിധം എഴുതിപ്രദര്‍ശിപ്പിക്കണം. വാഹനങ്ങള്‍ എവിടെയെത്തിയെന്നത് ഡിജിറ്റല്‍ സംവിധാനത്തിലൂടെ കാണിക്കണം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് വാഹനത്തിലെ ജീവനക്കാരുടെ പേരും നമ്പരും നല്‍കണം.