കളിയിക്കാവിള കൊലപാതകം: അന്തർസംസ്ഥാന ഭീകരവാദ സംഘടനകൾക്ക് പങ്കുണ്ടെന്ന് സൂചന; അന്വേഷണം എൻ.ഐ.എ എറ്റെടുക്കും

കേരള തമിഴ്നാട് അതിർത്തിയിലെ കളിയിക്കാവിളയിൽ എസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ് എൻഐഎ എറ്റെടുക്കും. സംഭവത്തിന് പിന്നിൽ അന്തർസംസ്ഥാന ഭീകരവാദ സംഘടനകൾക്ക് പങ്കുണ്ടെന്നു പറയുന്നു. ഇവരിൽ നിന്ന്  സാമ്പത്തിക സഹായം ലഭിച്ചെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ക്യൂബ്രാഞ്ചും കേന്ദ്രരഹസ്യാന്വേഷണ എജൻസിയും നൽകിയ റിപ്പോർട്ട് എൻഐഎ ഡയറക്ടർ ജനറൽ യോഗേഷ് ചന്ദ്ര മോദിയുടെ നേത്യത്വത്തിൽ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരുമാനം.

സംഭവത്തിന്റെ ആസൂത്രണ ശൈലി വ്യക്തമായ ഭീകരവാദ തിരക്കഥയുടെ ആദ്യ ഭാഗങ്ങളിലെ ഒരു രംഗം മാത്രമാണെന്നാണ് എൻഐയുടെ നിഗമനം. കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ ഇതിന്റെ തുടർച്ചയായ സംഭവങ്ങൾ ഉണ്ടായേക്കാം എന്ന സാദ്ധ്യത എൻഐഎ തള്ളിക്കളയുന്നില്ല. മതത്തിനെ മറയാക്കാനുള്ള ശ്രമം ബോധപൂർവ്വമാണെന്ന് ഭീകരവാദ വിരുദ്ധ എജൻസി കരുതുന്നു.

തമിഴ്‌നാട് ക്യൂബ്രാഞ്ച് ആയച്ച റിപ്പോർട്ടും എൻഐഎ വിലയിരുത്തി. കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ ജില്ലയിൽ സംഭവം ആസൂത്രണം ചെയ്തത് എല്ലായിടവും തങ്ങളുടെ വരുതിയിലാണെന്ന് വരുത്തി തിർക്കാനാണെന്ന് വ്യക്തമാക്കുന്നതാണ് ക്യൂ ബ്രാഞ്ച് റിപ്പോർട്ട്. മാത്രമല്ല പുതിയ ശ്യംഖല ഇതിന്റെ ഭാഗമായി സ്യഷ്ടിയ്ക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

മൊബൈൽ ഫോൺ നിരീക്ഷണത്തെ അതിജീവിക്കാൻ ഉപഗ്രഹ ഫോൺ അടക്കമുള്ളവ ഇവര്‍ ഉപയോഗിച്ചിരുന്നു. ദേശ സുരക്ഷയ്ക്ക് പുതിയ വെല്ലുവിളികൾ ഉയർത്തുന്നതാണ് സംഭവമെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് എൻഐഎയുടെ വിപുലമായ സംഘത്തിന്റെനേതൃത്വത്തിൽ അന്വേഷണം നടത്താനുള്ള തിരുമാനം.

ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തോട്‌ ലഭ്യമായ റിപ്പോട്ടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഡയറക്ടർ ജനറൽ യോഗേഷ് ചന്ദ്ര മോദിയും യോജിക്കുകയായിരുന്നു. ഡിഐജി അനൂപ് കുരുവിള ജോണിന്റെ മേൽനോട്ടത്തിലാകും അന്വേഷണം. വീഡിയോ കോൺഫറൻസിംഗിലൂടെ അനൂപ് കുരുവിള ജോണിനോട് എൻഐഎ ഡിജി വിഷയം ചർച്ച ചെയ്തതായും വിശ്വസനീയ കേന്ദ്രങ്ങൾ വ്യക്തമാക്കി.