കമ്പനികള്‍ ശ്രമിക്കുന്നത് മണല്‍ ഊറ്റാന്‍; അപകടത്തിന് വഴിവെച്ചത് അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ആരോപണവുമായി നാട്ടുകാര്‍

കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശമല്ല ഇതെന്നും അനധികൃതമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നുമാണ് ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തുനിന്ന് മണല്‍ ഊറ്റാനാണ് കമ്പനികള്‍ ശ്രമിക്കുന്നതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. വലിയ കുഴികള്‍ അടുത്തടുത്തായി വരുന്നത് അപകടത്തിന് കാരണമായി. രക്ഷാപ്രവര്‍ത്തനത്തിനായി പോലും ഇങ്ങോട്ട് കടക്കാന്‍ സാധിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

പശ്ചിമ ബംഗാള്‍ സ്വദേശികളായ നാല് തൊഴിലാളികളാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട എല്ലാവരും ഇതര സംസ്ഥാനത്തൊഴിലാളികളാണ്. ഇവരില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇലക്ട്രോണിക് സിറ്റിയില്‍ അല്‍പ സമയത്തിന് മുന്‍പാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഊര്‍ജിതമായി തെരച്ചില്‍ നടക്കുന്നുണ്ട്. മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്.വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.