പാരിസ്ഥിതിക വിഷയങ്ങള്‍ സംസാരിക്കുന്നവര്‍ സൈബര്‍ പോരാളികള്‍ക്ക് മറുപടി നല്‍കുന്നു

പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നവര്‍ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കെ എ ഷാജി തുറന്നു സംസാരിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

കെറെയിലിനെ എതിര്‍ക്കുകയും പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, ബഹുസ്വരത, മതേതരത്വം, തുല്യനീതി എന്നിവയിലുറച്ച് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗൗരവതരമായ മാധ്യമ പ്രവര്‍ത്തനം നടത്തുകയും നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ പ്രേം കുമാറെന്ന് അദ്ദേഹം സ്വയവും പ്രേമേട്ടനെന്നും പ്രേം പൂജാരി എന്നും ഞാനും വിളിക്കുന്ന വ്യക്തിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. അദ്ദേഹത്തിന്റെയും ഇതര സൈബര്‍ ഭീകരവാദികളുടേയും കീരണ ഭൂതങ്ങള്‍ എന്റെ സ്വത്തും മുതലും നിക്ഷേപവും തേടി നടക്കേണ്ടതില്ല. ഞാന്‍ തന്നെ സ്വയം വെളിപ്പെടുത്താം. അപ്പോള്‍ തുടങ്ങാം
……….
വയനാട് ജില്ലയില്‍ ചീരാല്‍ വില്ലേജില്‍ ഇരുപത്തിയൊന്‍പത് സെന്റ് സ്ഥലവും മൂന്ന് ബെഡ്‌റൂമുകളുള്ള ഒരു വീടും വാങ്ങുന്നത് ജോലി കിട്ടി ആറാം മാസത്തില്‍ ലോണെടുത്താണ്. പിന്നീടത് അല്പം നന്നാക്കാനും ലോണെടുത്തു. ഇനിയും ലോണ്‍ അടച്ചു തീര്‍ന്നിട്ടില്ല.
വീടെന്നത് പഴയൊരാഗ്രഹമായിരുന്നു. അതിന് മുമ്പുണ്ടായിരുന്നതിനെ ഒരു വീടെന്ന് വിളിച്ചു കൂടാ.
മാതാപിതാക്കളും അനുജനും പുതിയ വീട്ടില്‍ താമസിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ വളരെ ചുരുക്കമായെ ഞാന്‍ അവിടെ താമസിച്ചിട്ടുള്ളു. അനുജന്‍ വിവാഹിതനായി താമസം മാറി. പിതാവ് മരിച്ചതോടെ അമ്മ എനിക്കൊപ്പം പോന്നു. നിലവില്‍ വീട് അടഞ്ഞുകിടക്കുന്നു.
അത് വില്ക്കണം. ബാക്കി ലോണടയ്ക്കണം. ഒരു വിഹിതം അനുജന് കൊടുക്കണം. ബാക്കിയവശേഷിക്കുന്നത് മോന് നീക്കിവയ്ക്കണം.
ഞാനവിടെ വീട് വാങ്ങുമ്പോള്‍ നല്ല മാര്‍ക്കറ്റ് റേറ്റ് ഉണ്ടായിരുന്നു. രണ്ട് സെന്റ് റോഡ് വികസിപ്പിക്കാന്‍ വിട്ട് കൊടുത്തു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ വയനാട് വൈല്‍ഡ് ലൈഫ് സാംക്ച്വറിയുടെ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചപ്പോള്‍ അത് വീടിന് മുന്നിലെ റോഡിനപ്പുറം വന്ന് നിന്നു. അതോടെ ബഫര്‍ സോണ്‍ അല്ലെങ്കിലും ഞങ്ങളുടെയൊക്കെ ഭൂമിയുടെ വിലയിടിഞ്ഞു. ആളുകള്‍ വാങ്ങാന്‍ മടിക്കുന്നു.
വന്യജീവി സങ്കേതങ്ങള്‍ക്ക് ബഫര്‍ സോണ്‍ വേണമെന്നതാണ് എന്നത്തേയും നിലപാട്. സ്വന്തം ഭൂമിയുടെ വിലയിടിഞ്ഞുവെന്ന് വച്ച് വന സംരക്ഷണത്തിനും പരിസ്ഥിതിക്കും എതിരെ പറയില്ല. ബഫര്‍ സോണുകള്‍ വേണം.
പൈതൃകമായി കിട്ടിയ ഭൂമി പിതാവ് പലപ്പോഴായി വിറ്റപ്പോള്‍ ശേഷിക്കുന്നത് ഒരേക്കറാണ്. അതിന് ഞാനടക്കം നാലവകാശികളുണ്ട്. പിതാവിന്റെ കടബാധ്യതകള്‍ തീര്‍ക്കുക എന്ന വേറെ ഒരു ചുമതല എനിക്ക് മാത്രമായുമുണ്ട്.
രണ്ട് പതിറ്റാണ്ടുകളായി മാധ്യമ പ്രവര്‍ത്തകനാണ്. കിട്ടുന്ന വേതനമല്ലാതെ വേറെ വരുമാന സ്രോതസ്സുകളില്ല. രാജ്യത്തിന്റെ പല ഭാഗത്ത് ജീവിച്ചു.
ചെറുപ്പത്തില്‍ ഒരു പാട് ഇല്ലായ്മകള്‍ അനുഭവിച്ചിട്ടുള്ളതിനാല്‍ നല്ല സാഹചര്യങ്ങളില്‍ ജീവിക്കുക എന്നത് നിര്‍ ബന്ധമാണ്. ജോലി ചെയ്ത് ജീവിക്കുക എന്നത് മാത്രമാണ് മോന് കൊടുത്ത ഏക ഉപദേശം.
സ്വയം പീഡനത്തിന് ഒരിക്കലും വിട്ട് കൊടുത്തിട്ടില്ല. എല്ലാ സൗകര്യങ്ങളുമുള്ള വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നു. ഇഷ്ടമുള്ളിടത്ത് യാത്ര ചെയ്യാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള പുസ്തകങ്ങള്‍ വാങ്ങിക്കാനും പിശുക്ക് കാട്ടാറില്ല. മികച്ച വസ്ത്രങ്ങള്‍, വാച്ചുകള്‍, കാറ്, റ്റൂ വീലര്‍, ഉയര്‍ന്ന നിലവാരമുള്ള ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍ ഒക്കെയുണ്ട്. അധ്വാനിച്ച് സ്വയം വാങ്ങുന്നതാണ്. ആരില്‍ നിന്നും പിടിച്ച് വാങ്ങിയതല്ല. കുടുംബാംഗങ്ങളില്‍ നിന്ന് പോലും. സ്ത്രീധനവും വാങ്ങിയിട്ടില്ല.
സെല്‍ഫ് മെയ്ഡായ, തട്ടിപ്പും വെട്ടിപ്പും നടത്താത്ത, സ്വന്തം വീട്ടില്‍ ഏതു സമയത്തും ആര്‍ക്കും കടന്നു വരികയും ആതിഥ്യം സ്വീകരിക്കുകയും ചെയ്യാവുന്ന, ഇഷ്ടമുള്ളത് എഴുതി പ്രസിദ്ധീകരിച്ച് മാത്രം വരുമാനമുണ്ടാക്കിയുള്ള ജീവിതം തന്നെയാണ് എനിക്കെന്നും എന്നില്‍ അഭിമാനമുണ്ടാക്കുന്നത്. പ്രേമേട്ടന്മാര്‍ക്ക് ഇത്തരം ജീവിതമില്ല. അത് കൊണ്ടവര്‍ നമ്മളില്‍ സ്വഭാവദൂഷ്യവും സാമ്പത്തിക തിരിമറിയും ആരോപിക്കുന്നു.
ബിയര്‍ മാത്രമല്ല നല്ല മദ്യങ്ങളിഷ്ടമാണ്. അതൊന്നും മറച്ച് വച്ചിട്ടില്ല. സ്വന്തം കാശ് മുടക്കിയേ കഴിച്ചിട്ടുള്ളു. അല്ലെങ്കില്‍ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം മാത്രം. അട്ടപ്പാടിയിലെ ഒരു സൈബര്‍ ക്രിമിനലിട്ട പേര്: കള്ളുവണ്ടി. അഴിമതിയും തട്ടിപ്പും സര്‍ക്കാര്‍ പ്രോജക്ടും അനധികൃത നിയമനവുമൊക്കെയായി കാശുണ്ടാക്കി കള്ളുകുടിക്കുന്നതല്ല. പോയിനെടാ.
വല്ലപ്പോഴും മദ്യപിക്കുന്ന, നല്ല ഫ്‌ളാറ്റില്‍ താമസിക്കുന്ന, നല്ല ഭക്ഷണം കഴിക്കുന്ന, യാത്രകള്‍ നടത്തുന്ന, കാറോടിക്കുന്ന ഒരു പരിസ്ഥിതിക്കാരനാണ് ഞാന്‍. അംഗീകരിക്കാന്‍ പറ്റാത്തവര്‍ അംഗീകരിക്കണമെന്ന് ഒരാഗ്രഹവുമില്ല.
ഇനിയും പരിസ്ഥിതിയെക്കുറിച്ച് പറയും. എഴുതും. കൂലിക്ക് തന്നെയാണ് എഴുതുന്നത് . കൂലിയില്ലാത്ത എഴുത്ത് എഴുത്തല്ല. എഴുത്ത് വരുമാനവും ജീവിതവും തന്നെയാണ്.
ആദായ നികുതി റിട്ടേണ്‍ കൃത്യമായി കൊടുക്കുന്നുണ്ട്. മറ്റാരുടേയും ഒന്നും കൈവശപ്പെടുത്തിയല്ല ജീവിക്കുന്നത്.
ഒറ്റ കാര്യം പറഞ്ഞവസാനിപ്പിക്കാം:

Read more

നയിച്ച് തിന്നുന്നവരെ പ്രേമേട്ടന്മാര്‍ക്ക് ഒരിക്കലും ഇഷ്ടപ്പെടില്ല. പരാന്നഭോജികള്‍ അങ്ങനെയാണ്. അഞ്ചരയേക്കര്‍ സ്ഥലവും അതില്‍ വലിയ കോണ്‍ക്രീറ്റ് വീടുമുണ്ടായിട്ടും ദരിദ്ര കര്‍ഷകന്റെ വിയര്‍പ്പിന്റെ വിലയെക്കുറിച്ച് വാതോരാതെ പറയുകയും ഇല്ലാത്ത പട്ടിണി അഭിനയിക്കുകയും ചെയ്യുന്ന ചില സൈബര്‍ ഗുണ്ടകള്‍ അയാള്‍ക്ക് കൂട്ടുണ്ട്.