പൊലീസ് സാധാരണക്കാരുടെ നെഞ്ചത്ത് കയറുന്നു, മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയുന്നതാണ് നല്ലതെന്ന് കെ. സുരേന്ദ്രന്‍

കേരളത്തില്‍ പൊലീസ് നിയന്ത്രണമില്ലാതെ അഴിഞ്ഞാടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ആഭ്യന്തര മന്ത്രി നോക്കുകുത്തിയാണ്. ഗുണ്ടകളും ക്രിമിനലുകളും യഥേഷ്ടം അക്രമങ്ങള്‍ നടത്തുമ്പോള്‍ സാധാരണക്കാരുടെ നെഞ്ചത്ത് കയറുകയാണ് പൊലീസെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസ് ഗുണ്ടായിസമാണ് നടക്കുന്നതെന്ന് കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തെ ചൂണ്ടിക്കാട്ടി സുരേന്ദ്രന്‍ പറഞ്ഞു.

മാവേലി എക്‌സ്പ്രസില്‍ ഉണ്ടായത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. തൊലിപ്പുറത്തെ ചികിത്സയല്ല, കര്‍ശനമായ നടപടികളാണ് വേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് നല്ലതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ പൊലീസ് ഗുണ്ടായിസത്തിന്റെ അവസാനത്തെ ഉദാഹരണമാണ് മാവേലി എക്‌സ്പ്രസില്‍ നടന്നത്. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തു എന്ന കുറ്റത്തിനാണ് പൊലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചത് എന്നാണ് പറയുന്നത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിആര്‍ ആണെന്നിരിക്കെ പൊലീസുകാരന്‍ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരനെ മര്‍ദ്ദിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പൊലീസിന് എതിരെ വ്യാപകമായി പരാതികള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുകയാണ്. സംസ്ഥാന പൊലീസ് മേധാവി, ഹെഡ് ക്വാട്ടേഴ്സിലെ എഡിജിപിമാര്‍ എന്നിവര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നിര്‍ദ്ദേശം നല്‍കി. റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം സംഭവത്തില്‍ ടിടിഇ കുഞ്ഞഹമ്മദ് പാലക്കാട് ഡിവിഷണല്‍ മാനേജര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. യാത്രക്കാരന്‍ മദ്യപിച്ചിരുന്നതായും ട്രെയിനില്‍ പ്രശ്നങ്ങളുണ്ടാക്കിയതായും ചൂണ്ടിക്കാട്ടി ഒരു സ്ത്രീ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.