"പൂജാരിമാർക്ക് അയിത്തമില്ല. വെറും പാവങ്ങൾ. അവരെ ഉപദ്രവിക്കരുത്"; മന്ത്രി രാധാകൃഷ്ണന് അപകർഷതാ ബോധം വേണ്ടെന്ന് കെ സുരേന്ദ്രൻ

മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തിൽ വിവേചനം നേരിട്ട അനുഭവം ചർച്ചയായതോടെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. രാധാകൃഷ്ണൻ ജിക്ക് ഒരു തരത്തിലുള്ള അപകർഷതാ ബോധവും ഉണ്ടാവേണ്ട കാര്യമില്ലെന്നും, പൂജാരിമാർക്ക് അയിത്തമില്ല, അവർ പാവങ്ങളാണെന്നും സുരേന്ദ്രൻ പറയുന്നു.ഭാരതത്തിൽ ബ്രാഹ്മണർ ജനസംഖ്യയിൽ ഒരു മൈക്രോസ്കോപ്പിക് മൈനോറിറ്റി മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുറിച്ചു.

കുറിപ്പിന്റെ പൂർണ രൂപം;

പ്രിയപ്പെട്ട രാധാകൃഷ്ണൻ ജി അങ്ങേക്ക് ഒരു തരത്തിലുള്ള അപകർഷതാ ബോധവും ഉണ്ടാവേണ്ട കാര്യമില്ല. ഭാരതത്തിൽ ബ്രാഹ്മണർ ജനസംഖ്യയിൽ ഒരു മൈക്രോസ്കോപ്പിക് മൈനോറിറ്റി മാത്രമാണ്. സവർണ്ണരെന്ന് വിളിക്കുന്നവർ അവർണ്ണരെ അപേക്ഷിച്ച് എണ്ണത്തിൽ വളരെ വളരെ കുറവാണ് നമ്മുടെ രാജ്യത്ത്. ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാവരോടും ഇങ്ങനെ തന്നെയാണ്. സ്വന്തം മക്കളായാൽപോലും അവർ അന്യരെ സ്പർശിക്കാറില്ല. അതിനു കാരണം അവർ പൂജിക്കുന്ന ദേവനോടുള്ള അന്ധമായ വിശ്വാസമാണ്. ഒരു തരിമ്പുപോലും ഇഷ്ടദേവനെ മലിനമാക്കരുതെന്ന സ്വയം ബോധം.

സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മചൈതന്യം ഒന്നുതന്നെയാണെന്ന ഉപനിഷദ് വാക്യമൊന്നും സാധാരണ ഭക്തർക്കു മനസ്സിലാവില്ലെന്നറിഞ്ഞുതന്നെയാണ് അമ്പലത്തിലെ പൂജാരിമാർ ഇതെല്ലാം ആചരിക്കുന്നത്. അവർക്കാർക്കും അയിത്തമില്ല. വെറും പാവങ്ങൾ. അവരെ ഉപദ്രവിക്കരുത്. ഈശ്വരന് അയിത്തമില്ലെന്ന് ഭക്തന്മാർക്കെല്ലാവർക്കും ബുദ്ധി ഉദിക്കുന്ന കാലം വരെ കാത്തിരിക്കുകയല്ലാതെ നിർവ്വാഹമില്ലെന്ന് അങ്ങും മനസ്സിലാക്കണം.