കേരളത്തില്‍ ബി.ജെ.പിക്ക് 71 സീറ്റെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാവും: കെ. സുരേന്ദ്രന്‍

കേരളത്തില്‍ ബിജെപിക്ക് 71 സീറ്റെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം അടുത്ത് തന്നെ യാഥാര്‍ത്ഥ്യമാവുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ന്യൂസ് 18 അസോസിയേറ്റ് എഡിറ്റര്‍ രോഹിണി സ്വാമിയോടാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടുകയെന്നതാണ് സ്വാധീനം നേടാനും പ്രധാന കക്ഷിയാവാനുമുള്ള ഏറ്റവും മികച്ച വഴി’, കെ സുരേന്ദ്രന്‍ പറഞ്ഞു.

‘ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഞങ്ങളുടെ വിജയം കാണിക്കുന്നത് സമയമാവുമ്പോള്‍ മലയാളികളുടെ പ്രിയ പാര്‍ട്ടിയായി ബിജെപി വരുമെന്നാണ്. സംസ്ഥാന ഘടകമെന്ന നിലക്ക് ബിജെപി വളരെ ശക്തമാണ്. സുരേന്ദ്രന്‍ വ്യക്തമാക്കി.

ഞങ്ങള്‍ക്ക് ശക്തമായ കേഡര്‍ സംവിധാനം കേരളത്തിലുണ്ട്, പക്ഷെ വോട്ട് ബാങ്ക് ദുര്‍ബലവുമാണ്. കേരളത്തില്‍ ഞങ്ങള്‍ നേരിടുന്ന വെല്ലുവിളി വളരെ തികച്ചും സവിശേഷതയുള്ളതാണ്. നിയോജക മണ്ഡലങ്ങള്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ളതെന്ന തരത്തില്‍ വേര്‍തിരിഞ്ഞതാണെങ്കിലും. ഹിന്ദു സമുദായത്തിലെ ഭൂരിപക്ഷം വോട്ടുകളും എല്‍ഡിഎഫിന് ലഭിക്കും. ഞങ്ങള്‍ക്ക് ഒരു സമുദായത്തെ എങ്കിലും ഒപ്പം ലഭിക്കേണ്ടതുണ്ട്. മുസ്ലിംകളെയോ ക്രിസ്ത്യാനികളെയോ. എന്നാലെ വിജയിക്കാനാവൂ’, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവിയും പറഞ്ഞു.