ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ നിന്ന് മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിസമ്മതം നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെപിസിസി ജനറൽ സെക്രട്ടറിയും സുധാകരന്‍റെ വിശ്വസ്തനുമായ കെ ജയന്തിന്റെ പേര് സുധാകരൻ നിർദേശിച്ചു. അന്തിമ തീരുമാനം ഹൈക്കമാന്ഡിന് വിടാനാണ് സാധ്യത.
കെ ജയന്തിന് പുറമെ യൂത്ത് കോൺഗ്രസ് നേതാവ് വിപി അബ്ദുൽ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. മത്സരിക്കാനില്ലെന്ന കാര്യം വിഡി സതീശനെയാണ് കെ സുധാകരൻ ആദ്യം അറിയിച്ചത്. തുടർന്ന് എംഎം ഹസൻ, രമേശ് ചെന്നിത്തല എന്നിവരോടും ഈ വിവരം പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം.
ഇത്തവണ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, കണ്ണൂരിലെ വിജയസാധ്യത മുൻനിർത്തി കെ സുധാകരനോട് വീണ്ടും മത്സരിക്കാൻ എഐസിസി നിർദേശിക്കുകയായിരുന്നു. കണ്ണൂരിൽ സിപിഎം ജില്ല സെക്രട്ടറി എംവി ജയരാജനെ നിശ്ചയിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. എംവി ജയരാജനോട് ഏറ്റുമുട്ടാനും മണ്ഡലം നിലനിർത്താനും ഏറ്റവും യോഗ്യൻ കെ സുധാകരൻ തന്നെയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.
Read more
അതേസമയം കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളുടെ ഭാഗമായി ഇന്ന് സ്ക്രീനിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചൗധരി, വിശ്വജിത് കദം എന്നിവർ പങ്കെടുക്കുന്ന യോഗം ഇന്ന് കെപിസിസി ആസ്ഥാനത്താണ് ചേരുക.