'കമ്മീഷന്‍ വീതംവെയ്പ്പില്‍ മോദിയും പിണറായിയും തമ്മില്‍ ധാരണ', മര്‍ദ്ദനകാരണം വ്യക്തമെന്ന് കെ. സുധാകരന്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് ജനപ്രതിനിധികളെ നരേന്ദ്രമോദിയും അമിത് ഷായും നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. കെ റെയില്‍ കമ്മീഷന്‍ വീതം വെപ്പില്‍ അടുത്ത ചങ്ങാതിമാരായ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ ധാരണയായെന്നാണ് ഈ മര്‍ദ്ദനം വ്യക്തമാക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ മേല്‍ പൊലീസ് അകാരണമായി നടത്തിയ കൈയ്യേറ്റം യാദൃശ്ചികമാണെന്ന് കരുതുന്നില്ല.

പിണറായി വിജയന്‍ – നരേന്ദ്ര മോദി ധാരണയുടെ പുറത്ത് ബിജെപിയും സിപിഎമ്മും ഒന്നിച്ചു നിന്ന് ശ്രമിച്ചാലും ,ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം നശിപ്പിച്ചു കൊണ്ടുള്ള ഒരു തട്ടിപ്പ് പദ്ധതി കേരളത്തില്‍ നടത്തിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത യു.ഡി.എഫ് എംപിമാരെ മര്‍ദ്ദിച്ചതില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധം ഉയരണം.സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നടത്തുന്ന പ്രതിഷേധങ്ങളില്‍ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് കെ.പി.സി.സി ആഹ്വാനം ചെയ്യുന്നതായി സുധാകരന്‍ അറിയിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതികെ വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയിലേക്ക് നടത്തിയ മാര്‍ച്ചിലാണ് പൊലീസിന്റെ കയ്യേറ്റം നടന്നത്. മാര്‍ച്ച് തുടങ്ങിയപ്പോള്‍ തന്നെ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. രമ്യാ ഹരിദാസ്, ഹൈബി ഈഡന്‍ , കെ മുരളീധരന്‍, ബെന്നി ബഹ്നാന്‍, കെ ശ്രീകണ്ഠന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ ടി എന്‍ പ്രതാപന്‍ ഉള്‍പ്പടെയുള്ളവരെയാണ് പൊലീസ് കയ്യേറ്റം ചെയ്തത്.

ഹൈബി ഈഡന്റെ മുഖത്തടിക്കുകയും, ബെന്നിബഹ്നാന്റെ കോളറില്‍ പിടിച്ച് വലിക്കുകയും ചെയ്തു. പൊലീസ് നടപടിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡനും രമ്യാ ഹരിദാസും പറഞ്ഞു.