'പാര്‍ട്ടി ഓഫീസ് തകര്‍ത്തത് വലിയ കാര്യമല്ല, സ്വാഭാവികമാണ്'; സംഘര്‍ഷം മനുഷ്യസഹജമായി സംഭവിച്ചതാണെന്ന് കെ.സുധാകരൻ

കൂത്തുപറമ്പിലെ മന്‍സൂറിന്റെ വിലാപയാത്രയ്ക്ക് പിന്നാലെ പാനൂർ മേഖലയിലുണ്ടായ അക്രമ സംഭവങ്ങളിൽ പ്രതികരണവുമായി കെ സുധാകരന്‍ എംപി. സി.പി.എം  ഓഫീസുകള്‍ക്ക് നേരെ നടന്ന അക്രമം സ്വാഭാവികമാണ്. ഇരുപത്തിരണ്ടുകാരനായ ഒരു ചെറുപ്പക്കാരനാണ് കൊല്ലപ്പെട്ടത്. അതിന് മുന്നില്‍ ഒരു പാര്‍ട്ടി ഓഫീസ് തകര്‍ത്തത് വലിയ കാര്യമല്ലെന്നും സുധാകരന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു കെ. സുധാകരൻറെ പ്രതികരണം.

പാനൂര്‍ കൂത്തുപറമ്പ് മേഖലയിലെ സംഘര്‍ഷം വ്യാപിച്ചാല്‍ ഉണ്ടാകുന്ന അവസ്ഥയെ കുറിച്ച് തനിക്ക് നന്നായി അറിയാം. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവര്‍ക്കും വൈകാരികമായ ചിന്തകള്‍ ഉണ്ടാകും. അത് തികച്ചും മനുഷ്യസഹജമാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലൊരു മൃഗീയ കൊലപാതകം നടക്കാന്‍ എന്ത് സാഹചര്യമാണ് അവിടെ ഉണ്ടായതെന്നും സുധാകരന്‍ ചോദിച്ചു.

ലീഗിന്റെയോ യൂത്ത് ലീഗിന്റെയോ ഭാഗത്ത് നിന്നും യാതൊരു വിധത്തിലുമുള്ള പ്രകോപന നടപടികളും ഇല്ലാതെയാണ് ഇത്തരത്തില്‍ ഒരു കൊല നടന്നിരിക്കുന്നതെന്നത്. സിപിഐഎം മണ്ഡലമായ കൂത്തുപറമ്പ് നഷ്ടപ്പെടുമോ എന്ന ഭയമാണ് അവരെക്കൊണ്ട് വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നും ലീഗിന്റെ ഭാഗത്ത് നിന്നും കണ്ണൂര്‍ ജില്ലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെയാണ് സിപിഐഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമങ്ങളുണ്ടായത്. പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനും കീഴ്മാടം, കൊച്ചിയങ്ങാടി, പാനൂര്‍ ടൗണ്‍, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്കും ലീഗുകാര്‍ തീവെച്ചു. പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയും അക്രമമുണ്ടായി. പാനൂരില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചു.  പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ച് കണ്ണൂരില്‍നിന്ന് കൂടുതല്‍ പൊലീസ് സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.