മറിയക്കുട്ടിയുടെ വീടിന് തറക്കല്ലിട്ടത് അവർ കോണ്‍ഗ്രസ് ആണോ സിപിഐഎം ആണോ ബിജെപി ആണോ എന്നൊന്നും നോക്കിയിട്ടല്ല ; കെ സുധാകരൻ

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടിയുടെ വീടിുന് തറക്കില്ലിട്ട വിഷയത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മറിയക്കുട്ടി കോണ്‍ഗ്രസ് ആണോ സിപിഐഎം ആണോ ബിജെപി ആണോ എന്നൊന്നും നോക്കിയിട്ടല്ല കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തത്. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന സ്ത്രീയെ മാനുഷിക പരിഗണനയോടു കൂടി ചേര്‍ത്തു പിടിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

വളരെയധികം തടസങ്ങള്‍ നേരിട്ടെങ്കിലും വീടു നിര്‍മാണം ആരംഭിക്കുകയാണ്. കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രന്‍, ഡീന്‍ കുര്യാക്കോസ് എംപിയുടെയും കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് വീടിന് തറക്കല്ലിട്ടിരിക്കുന്നതെന്ന് സുധാകരന്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് സുധാകരൻ വിവരം അറിയിച്ചത്.

കുറിപ്പിന്റെ പൂർണരൂപം;

“ക്ഷേമ പെൻഷൻ കിട്ടാത്ത കാര്യം ലോകത്തോട് വിളിച്ചു പറഞ്ഞതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ സിപിഎമ്മിനാൽ ആക്രമിക്കപ്പെട്ടയാളാണ് മറിയക്കുട്ടിയമ്മ. പിണറായി വിജയൻ സർക്കാരിന്റെ കഴിവുകെട്ട ഭരണം മൂലം ദുരിതത്തിൽ ആയിരിക്കുന്ന മുഴുവൻ പാവപ്പെട്ടവരെയും സഹായിക്കണം എന്നത് പ്രായോഗികമല്ല. എങ്കിലും മറിയക്കുട്ടി അമ്മയുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവർക്ക് പാർപ്പിടം നിർമ്മിച്ചു കൊടുക്കുമെന്ന് കെപിസിസി പ്രഖ്യാപിച്ചിരുന്നു.

വളരെയധികം തടസ്സങ്ങൾ നേരിട്ടെങ്കിലും വീടുപണി ആരംഭിക്കുകയാണ്. കെപിസിസി വൈസ് പ്രസിഡൻറ് വി പി സജീന്ദ്രൻ ഡീൻ കുര്യാക്കോസ് എംപിയുടെയും കോൺഗ്രസ് സഹപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ ആ വീടിന് തറക്കല്ലിട്ടിരിക്കുന്നു.
മറിയക്കുട്ടി അമ്മ കോൺഗ്രസ് ആണോ സിപിഎം ആണോ ബിജെപി ആണോ എന്നൊന്നും നോക്കിയിട്ടല്ല കോൺഗ്രസ് ഈ തീരുമാനമെടുത്തത്.ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു പാവപ്പെട്ട സ്ത്രീയെ മാനുഷിക പരിഗണനയോടു കൂടി കോൺഗ്രസ് പ്രസ്ഥാനം ചേർത്തു പിടിക്കുകയാണ്.

ഭക്ഷണവും മരുന്നും പോലും വാങ്ങാൻ കഴിയാത്ത മറിയക്കുട്ടി അമ്മമാരെ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കെപിസിസി ശക്തമായി ആവശ്യപ്പെടുന്നു. ക്ഷേമ പെൻഷനുകൾ കൃത്യമായി കൊടുക്കുവാനും വയോജനങ്ങൾക്ക് മറ്റു പരിപാലനങ്ങൾക്ക് അവസരം ഒരുക്കുവാനും സർക്കാർ ഇനിയെങ്കിലും തയ്യാറാകണം.”