'എടാ മോനെ, എത്ര കടല്‍ താണ്ടി വന്നതാ, കൈത്തോട് കാട്ടി നീ പേടിപ്പിക്കരുത്'; സി. വി വര്‍ഗീസിനോട് കെ. സുധാകരന്‍

സിവി വര്‍ഗീസിന്റെ കൊലവിളി പ്രസംഗത്തില്‍ മറുപടിയുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. വര്‍ഗീസിന്റെ പ്രസംഗത്തിനോട് പ്രതികരിക്കുന്നത് പോലും നാണക്കേടാണ്, പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് മാത്രമാണ് പറയാനുള്ളതെന്നും സുധാകരന്‍ പറഞ്ഞു. ‘ചാനലുകളില്‍ അദ്ദേഹത്തിന്റെ പ്രസംഗം കണ്ടു. അതിനൊക്കെ മറുപടി പറയുന്നത് തന്നെ നാണക്കേടാണ്. ഒന്നു പറഞ്ഞോട്ടെ വര്‍ഗീസിനോട്…എടാ മോനെ എത്ര കടല്‍ താണ്ടിയാണ് ഞാന്‍ കണ്ണൂരിലെത്തിയത്. കൈത്തോട് കാണിച്ച് പേടിപ്പിക്കണ്ട.’ കെ സുധാകരന്‍ പറഞ്ഞു.

ഇടുക്കി ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു സി വി വര്‍ഗീസ് കെ സുധാകരന് എതിരെ വധഭീഷണി മുഴക്കിയത്. സുധാകരന് സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നായിരുന്നു സി വി വര്‍ഗീസിന്റെ വാക്കുകള്‍. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പര്യം ഇല്ലാത്തതു കൊണ്ടാണെന്നും പൊതുസമ്മേളത്തില്‍ ജില്ലാ സെക്രട്ടറി പറഞ്ഞു. കണ്ണൂരില്‍ നിന്ന് വളര്‍ന്നു വന്നയാളാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവകാശവാദം.

എന്നാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയ ദാനമാണ്, ഭിക്ഷയാണ് ഈ ജീവിതമന്ന് കോണ്‍ഗ്രസുകാര്‍ മറക്കരുത് എന്നും സിപിഐഎം ജില്ലാ സെക്രട്ടറി പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് ഇടുക്കിയില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ ഈ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പരിപാടികളില്‍ രൂക്ഷമായ വിമര്‍ശനമായിരുന്നു സിപിഐഎമ്മിനെതിരെ കെ സുധാകരന്‍ ഉന്നയിച്ചത്. ഇതിന് മറുപടി എന്ന നിലയ്ക്കാണ് സിപിഐഎം ചെറുതോണിയില്‍ പൊതുയോഗം സംഘടിപ്പിച്ചതും ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കൊലവിളി പ്രസംഗവും എന്നാണ് റിപ്പോര്‍ട്ടുകള്‍.