രമ്യ ഹരിദാസിന് നേരെയുള്ള അതിക്രമം രാഷ്ട്രീയ പാർട്ടിയുടെ അധഃപതനത്തിന്‍റെ ഉദാഹരണം; സി.പി.എമ്മിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കെ. സുധാകരൻ

ആലത്തൂർ എം.പി രമ്യ ഹരിദാസിനെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. രമ്യ ഹരിദാസിന് നേരെയുണ്ടായ അതിക്രമം ഒരു രാഷ്ട്രീയ പാർട്ടിയുടെ അധഃപതനത്തിന്‍റെ ഉദാഹരണമെന്ന് സുധാകരൻ പറഞ്ഞു. സിപിഎമ്മിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. രമ്യാ ഹരിദാസിനെ നിശബ്ദയാക്കാമെന്ന് കരുതേണ്ടെന്നും പൊലീസ് കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ച ഉച്ചക്ക് ശേഷം ആലത്തൂര്‍ പൊലീസ് സ്‌റ്റേഷന് സമീപത്ത് വച്ചായിരുന്നു രമ്യയെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് എട്ടോളം പേർക്കെതിരെ എം.പി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

രമ്യ ഹരിദാസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്- ഹരിത കർമസേന വളണ്ടിയറുമായി സംസാരിച്ചതിനു ശേഷം മടങ്ങി വരുന്നതിനിടെ വാഹനത്തിൽ കയറും മുമ്പ സിപിഎം പ്രവർത്തകർ അപമര്യാദയായി സംസാരിച്ചെന്നും, ഇനി ഇങ്ങോട്ട് കാലുകുത്താൻ അനുവദിക്കില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി-സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചുവെന്നും പരാതിയിലുണ്ട്. തർക്കത്തിന്റെ കുറച്ച് ഭാഗങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി രമ്യ ഹരിദാസ് എംപി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയാണ് എംപി ഓഫീസിലേക്ക് മടങ്ങിയത്.