സി.പി.എമ്മിന്റെ ഓഫീസുകള്‍ തകര്‍ക്കപ്പെട്ടപ്പോഴും സംരക്ഷണം ഒരുക്കിയ ചരിത്രമുണ്ട്: കെ.സുധാകരന്‍

ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണമൊരുക്കിയെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആര്‍ എസ് എസിനോടും തനിക്ക് ആഭിമുഖ്യമില്ലെന്നും എന്നാല്‍ അവര്‍ക്ക് പറയാനും ജനാധിപത്യ സമൂഹത്തില്‍ നിയമ വിധേയമായി പ്രവര്‍ത്തിക്കാനും അവകാശമുണ്ടെന്നും അത് മാത്രമാണ് താന്‍ ചൂണ്ടികാട്ടിയതെന്നുമാണ് സുധാകരന്‍ പറയുന്നത്.

ആര്‍ എസ് എസിന്റെ നാഗ്പൂര്‍ അടക്കമുള്ള കാര്യാലയങ്ങളില്‍ റെയ്ഡ് നടത്തി അവരുടെ പ്രവര്‍ത്തകരെ പണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത് സി പി എം ആയിരുന്നു എന്ന ചരിത്രം ആരും മറന്നു പോകരുതെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്റെ കുറിപ്പ്

ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ ജനാധിപത്യരാജ്യം ആയിരിക്കും സൃഷ്ടിക്കപ്പെടുക എന്ന് ഉറപ്പ് വരുത്തിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. ജനാധിപത്യത്തിന്റെ ജീവ വായുവാണ് അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും. ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നിടത്ത് ശക്തമായി പ്രതികരിച്ച പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. എം.വി രാഘവന്‍ അനുസ്മരണ സമ്മേളനത്തില്‍ എം.വി രാഘവന് എതിരായി സിപിഎം സംസ്ഥാന വ്യാപകമായി നടത്തിയ അവകാശ നിഷേധത്തിന്റെ വെളിച്ചത്തില്‍ പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയായിരുന്നു ഞാന്‍. താന്‍ സംഘടനാ കോണ്ഗ്രസ്സിന്റെ ഭാഗം ആയ സമയത്ത് നടന്ന സംഭവങ്ങള്‍ ആണ് അതെല്ലാം. സി പി എമ്മിന്റെ ഓഫീസുകള്‍ തര്‍ക്കപ്പെട്ടപ്പോഴും സംരക്ഷണം ഒരുക്കിയ ചരിത്രം ഉണ്ട്.

പ്രസംഗം പൂര്‍ണ്ണമായി കേള്‍ക്കുന്നതിന് പകരം കുറച്ചു ഭാഗങ്ങള്‍ എടുത്തു ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ഒരു ഫാഷിസ്റ്റ് രീതിയാണ്. അതാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല. ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആര്‍എസ്എസിനോടും തനിക്ക് ആഭിമുഖ്യമില്ല, അതേ സമയം അവര്‍ക്ക് പറയാനും ജനാധിപത്യ സമൂഹത്തില്‍ നിയമ വിധേയമായി പ്രവര്‍ത്തിക്കാനും അവകാശമുണ്ട്. നെഹ്രുവും, അംബേദ്കറും വിചാരിച്ചിരുന്നു എങ്കില്‍ നിയമപരമായി തന്നെ മറ്റ് പാര്‍ട്ടികള്‍ക്ക് ഉള്ള അവസരങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു.

ഒരുകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആര്‍എസ്എസ്-ന്റെ നാഗ്പൂര്‍ അടക്കമുള്ള കാര്യാലയങ്ങളില്‍ റെയ്ഡ് നടത്തി അവരുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത് സിപിഎം ആയിരുന്നു എന്ന ചരിത്രം ആരും മറന്നു പോകരുത്. അന്ന് RSS ന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുവേണ്ടി സിപിഎം വാദിച്ചത് ആര്‍എസ്എസ് ശാഖകളോടുള്ള സ്‌നേഹം കൊണ്ടല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി രാഷ്ട്രീയ ലാഭം നോക്കാതെ പ്രവര്‍ത്തിച്ച ഒരാളാണ് ഞാന്‍. അത് ഇനിയും തുടരുക തന്നെ ചെയ്യും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അജയ്യമായി തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പിന്തുണ നല്‍കി രാജ്യത്തെ ശരിയായ ദിശയില്‍ നയിക്കുകയും ചെയ്യും.

നിലവിലെ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ വേണ്ടി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന സിപിഎമ്മിന്റെ തന്ത്രം വിജയിക്കാന്‍ പോകുന്നില്ല എന്നും പ്രധാന രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്ള സമരങ്ങള്‍ ശക്തമായി തുടരുക തന്നെ ചെയ്യും എന്നും അവരോട് പ്രത്യേകം സൂചിപ്പിക്കുകയാണ്.