വിശ്വാസ്യതയില്ലാത്ത സ്ത്രീയുടെ പരാതിയിൽ ഉമ്മൻ ചാണ്ടിക്കെതിരേ കേസെടുത്തു; ഡോളർ കടത്തിൽ എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ലെന്ന് കെ സുധാകരൻ

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി ഡോളർ കടത്ത് കേസിൽ ഉൾപ്പെടുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും  സുധാകരന്‍ ആവശ്യപ്പെട്ടു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് എഐസിസി നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷം കെപിസിസി നേതാക്കളോടൊപ്പം ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഡോളർ കടത്ത് കേസിലെ പ്രതികൾ മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകിയിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത് എന്ന് കെ. സുധാകരൻ ചോദിച്ചു. സമൂഹത്തിൽ വിശ്വാസ്യതയില്ലാത്ത ഒരു സ്ത്രീയുടെ പരാതിയിൽ സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരേ കേസെടുത്തില്ലേ, ഉമ്മൻ ചാണ്ടിക്കെതിരേ നടപടികളുമായി സർക്കാർ മുന്നോട്ട് പോയില്ലേ?. അന്ന് പിണറായി വിജയൻ പറഞ്ഞതെന്താ- അന്ന് പറഞ്ഞത് ഭരണാധികാരികൾ സംശയത്തിന്റെ നിഴലിൽ വന്നാൽ ഭരണാധികാരികൾ അധികാരത്തിൽ തുടരുന്നത് ശരിയല്ല എന്നാണ്. എന്തുകൊണ്ടാണ് ഇപ്പോൾ കേസെടുക്കണമെന്ന് ആവശ്യപ്പെടാത്തതെന്ന് അദ്ദേഹം ചോദിച്ചു.

ബിജെപി പ്രാദേശിക നേതാക്കൾ പലരും ഈ വിഷയത്തിൽ പ്രസംഗിച്ചു കണ്ടു പക്ഷേ നടപടിയെവിടെ? ഇത് ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉദാഹരണമാണ്. തെരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് ഉണ്ടായിരുന്നെന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തുകൊണ്ടാണ് പിണറായി വിജയനെതിരേ നടപടിയുമായി മുന്നോട്ട് കേന്ദ്ര സർക്കാർ പോകുന്നില്ലെന്ന് പറയാൻ ബിജെപി ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി കമ്മിറ്റികളുടെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് എംപിമാർ, എംഎൽഎമാര്, മറ്റു നേതാക്കൾ എല്ലാവരുമായി ചർച്ച നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തക വികാരം മാനിച്ചാണ് പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. എഐസിസിക്ക് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഒരു ചുരുക്കപ്പട്ടിക നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ചുരുക്കപട്ടിക കേന്ദ്ര നേതൃത്വം പരിശോധിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് നിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച പി.എസ്. പ്രശാന്തിനെ പാർട്ടിക്കെതിരായി അടിസ്ഥാനരഹിതമായ പരസ്യപ്രസ്താവന നടത്തിയതിന് പാർട്ടിയിൽ നിന്ന് ആറ് മാസത്തേക്ക് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു.