അനില്‍കുമാറിന് നിരാശാബോധം; പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് സുധാകരൻ

കെ പി അനില്‍കുമാറിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് പുറത്താക്കിയെന്ന് സുധാകരന്‍റെ പ്രതികരണം.

കെ.പി.അനില്‍കുമാറിന്‍റേത് നിരുത്തരവാദപരമായ പ്രവര്‍ത്തനമെന്ന്  കെ.സുധാകരന്‍ പറഞ്ഞു. അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നാണ് അനില്‍കുമാറിന്‍റെ മറുപടി. അത് നിരുത്തരവാദപരമായ മറുപടിയാണ്. പുറത്താക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം സുധാകരനെതിരെ രൂക്ഷവിമർശനമാണ് കെ.പി. അനിൽകുമാർ ഉന്നയിച്ചത്. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരന്‍റെയല്ലാതെ മറ്റൊരാളുടെ പേര് ചർച്ച ചെയ്യാൻ അനുവദിച്ചിട്ടില്ല. സുധാകരന് എന്താണ് അച്ചടക്കത്തെ കുറിച്ച് പറയാനുള്ള അർഹതയെന്നും അനിൽ കുമാർ ചോദിച്ചു.

സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂവെന്ന് കേരളം മുഴുവൻ ഫ്ലക്സ് വെച്ചു. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരുന്നയാളാണ് ഇപ്പോൾ പ്രസിഡന്‍റ്. എന്നിട്ട് സംഘടന തിരഞ്ഞെടുപ്പ് നടത്തിയോ. കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ യാതൊരു ജനാധിപത്യവുമില്ലെന്നും അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.