കെ.റെയില്‍; പദ്ധതി അംഗീകരിക്കുന്നതിന് മുന്‍പ് ഡി.പി.ആര്‍ പുറത്തു വിടാനാകില്ല: എം.ഡി

കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമേ കെ- റെയിൽ പദ്ധതിയുടെ ഡിപിആർ (detailed project report) പ്രസിദ്ധീകരിക്കുകയുള്ളു എന്ന നിലപാട് ആവർത്തിച്ച് എംഡി വി.അജിത്ത് കുമാർ. ടെൻഡർ വിളിച്ചു കഴിഞ്ഞാണ് സാധാരണ പദ്ധതികളുടെ ഡിപിആർ പ്രസിദ്ധീകരിക്കാറുള്ളതെന്നും അജിത് കുമാർ പറഞ്ഞു.

പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ഇ.ശ്രീധരന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. പ്രോജക്ട് അംഗീകരിക്കുന്നതിന് മുമ്പ് ഡിപിആര്‍ പുറത്തു വിടാനാകില്ല. ഡിഎംആര്‍സിയോ ചെന്നൈ മെട്രോയോ ഇത് പുറത്തു വിട്ടിട്ടില്ല. നൂറുകണക്കിന് വര്‍ഷങ്ങളായി റെയില്‍വേ ട്രാക്കുകള്‍ കേരളത്തിലുണ്ട്. അന്നില്ലാത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കെ. റെയിലിലും ഉണ്ടാകാന്‍ പോകുന്നില്ലെന്നും കെ റെയില്‍ എംഡി അഭിപ്രായപ്പെട്ടു.

അതേസമയം, കെ- റെയിൽ പദ്ധതിയെ കുറിച്ച് നിയമസഭയിൽ ചർച്ച നടത്തിയില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പദ്ധതിയെ കുറിച്ച് ആദ്യം ചർച്ച ചെയ്തത് എംഎൽഎമാരോടാണ്. അക്കൂട്ടത്തിൽ യുഡിഎഫ് അംഗങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴത്തെ എതിർപ്പിന് കാരണം തിരഞ്ഞെടുപ്പിന് ശേഷമുള്ള സവിശേഷ സാഹചര്യമാണെന്നും കൊച്ചിയിലെ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.