കെ. മുരളീധരന്റെ നേമത്തെ സ്ഥാനാര്‍ത്ഥിത്വം ആത്മഹത്യാപരമെന്ന് കെ. സുരേന്ദ്രന്‍

കെ. മുരളീധരന്റെ നേമത്തെ സ്ഥാനാര്‍ത്ഥിത്വം ആത്മഹത്യാപരമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്‍. മുരളീധരന്‍ മത്സരിക്കുന്നത് പിണറായി വിജയന് വേണ്ടിയാണ്. സിപിഎമ്മുമായി നേരത്തെ തന്നെ ഒത്തുതീര്‍പ്പിലെത്തിയ വ്യക്തിയാണ് മുരളീധരനെന്നും കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് പോലും ഇത്തവണ മുരളീധരന് ലഭിക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കോന്നിയില്‍ എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികൾക്കെതിരെ അതാത് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുണ്ട്. കോന്നിയിൽ ബി.ജെ.പിക്ക് ശക്തമായ മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത വർദ്ധിച്ചിട്ടുണ്ടെന്നും കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കെ. മുരളീധരന്‍ നേമത്ത് വിജയിക്കണം എന്ന് ഉദ്ദേശിച്ച് വന്നതല്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മിനെ സഹായിക്കാനാണ് കെ. മുരളീധരന്‍ ശ്രമിക്കുന്നത്. മുരളീധരന്‍ പണ്ടും സിപിഎമ്മിന്റെ പാളയത്തില്‍ പോയിട്ടുള്ളയാളാണ്. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ നേമത്ത് ധാരണയില്‍ എത്തിയിട്ടുണ്ടെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.