'ഇനി കളികൾ കേരളത്തിൽ തന്നെ'; ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് കെ മുരളീധരൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് താനില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചരണത്തിന് താനും ഉണ്ടാകുമെന്ന് എംപി കൂട്ടിച്ചേർത്തു. മുരളീധരനൊപ്പം തന്നെ ടിഎൻ പ്രതാപനും, അടൂർ പ്രകാശുമെല്ലാം തന്നെ ഇത്തവണ കേരളം വിടാൻ താൽപര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേ സമയം പുതുപ്പള്ളിയിലെ വിജയം കോണ്‍ഗ്രസിന് ഊർജ്ജം നൽകുന്നുവെന്നും മുരളീധരൻ പറഞ്ഞു. നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത് സാധ്യമല്ല. അതിനാൽ സംഘടന സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. പുതുപ്പള്ളി വിജയത്തിന് പിന്നിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചു. മുരളീധരൻ പറഞ്ഞു.

രണ്ട് തരത്തിലാണ് പുതുപ്പള്ളിയിൽ സഹതാപം വന്നത്. ഉമ്മൻചാണ്ടിയുടെ മരണവും, കുടുംബത്തിന് നേരെയുള്ള വേട്ടയാടലും സഹതാപമായി. ഓണത്തിന് പട്ടിണികിടത്തിയതും പ്രതിഫലിച്ചു. ബിജെപിക്ക് വോട്ട് കുറഞ്ഞതിലാണ്സിപിഎമ്മിന് സങ്കടം . ബിജെപി ക്ക് വോട്ട് ചെയ്യുന്നവർ മാറി ചിന്തിക്കുന്നു. പുതിയ വോട്ടർമാരെ ആകർഷിക്കാൻ കഴിയാത്തത് പാർട്ടി സംവിധാനത്തിന്‍റെ വീഴ്ചയാണെന്നും കെ.മുരളീധരന്‍ വിമർശിച്ചു.