പൊലീസിന്റെ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ കുടുംബം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സര്‍വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമ സഹായിക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തുനിന്നും നടക്കുന്നെന്നും ഇയാളുടെ രക്തപരിശോധന വൈകിയത് ദുരൂഹമാണെന്നും സഹോദരന് അബ്ദുള്‍ റഹ്മാന് പറഞ്ഞു.
ഒരു ഉന്നത ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് കേസില്‍ ശ്രീറാമിന്റെ ഭാഗത്തുനിന്ന് സ്വാധീനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ആശങ്ക കുടുംബത്തിനുണ്ട്. കേസില്‍ പ്രതി ചേര്‍ക്കപ്പെടാത്തിരിക്കാനും സാക്ഷികള്‍ മൊഴി മാറ്റി പറയാന്‍ സാധ്യതയുണ്ടെന്നതടക്കമുള്ള സംശയവും തങ്ങള്‍ക്കുണ്ട്. സിറാജ് പത്രത്തിന്റെ അധികൃതരുമായി കൂടിയാലോചിച്ച് തുടര്‍ കാര്യങ്ങള്‍ ചെയ്യുമെന്നും അബ്ദുള്‍ റഹ്മാന് വ്യക്തമാക്കി.
ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ബഷീറിന് അപകടം പറ്റിയതായി അറിയുന്നത്. സെയ്ഫുദ്ദീന്‍ ഹാജി എന്നയാളാണ് വിളിച്ചത്. നിങ്ങള്‍ തിരുവനന്തപുരത്തേക്ക് വരേണ്ടതില്ലെന്നും ഞങ്ങള്‍ എല്ലാം നോക്കി കൊള്ളാമെന്നും ഇയാള്‍ പറഞ്ഞു. സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ആരും വിളിച്ചിട്ടില്ല. മന്ത്രിമാരും എം.എല്‍.എമാരും കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.
Read more
നാലു മാസം മുമ്പാണ് ബഷീറിന്റെ പുതിയ വീടിന്റെ പണിക്കഴിപ്പിച്ചത്. ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബഷീര്‍. ഭാര്യയ്ക്കും കുട്ടികള്‍ക്കും ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കണം. ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ട് എന്നും സഹോദരന് പറഞ്ഞു.







