സുധാകരന് എതിരെയുള്ള നികേഷിന്റെ പ്രതികരണത്തിലുള്ളത് 'പക'യുടെ കനൽ: കുറിപ്പ്

കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെതിരെ “ജാത്യാൽ ഉള്ളത് തൂത്താൽ പോകുമോ” എന്ന നികേഷ് കുമാറിന്റെ പരാമർശത്തെ വിമർശന വിധേയമാക്കി ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.ബാബുരാജ്. ഇടതുപക്ഷക്കാരല്ലാത്ത മറ്റാരെങ്കിലുമാണ്‌ ഇത്തരമൊരു പ്രയോഗം നടത്തിയിരുന്നെങ്കിൽ ഉടൻ പ്രതികരിക്കുമായിരുന്ന കേരളത്തിലെ മാധ്യമ പ്രവർത്തകർ ആരും നികേഷിനെ ചോദ്യം ചെയ്തതായി കണ്ടില്ല എന്ന് കെ.കെ ബാബുരാജ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കെ.കെ.ബാബുരാജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

റിപ്പോർട്ടർ ചാനലിന്റെ മേധാവിയായ നികേഷ് കുമാർ, കെ .പി .സി .സി പ്രസിഡന്റായ കെ .സുധാകരനുമായി നടത്തിയ സംഭാഷണത്തിൽ “” ജാത്യാലുള്ളത് തൂത്താൽ പോകുമോ എന്ന ചൊല്ലുണ്ടല്ലോ “”എന്നു പറയുന്നതിന്റെ തുടക്കം കേട്ടപ്പോൾ ഞാൻ വിചാരിച്ചത് ;അദ്ദേഹം ആ ചൊല്ലിനെ തള്ളിപറയാനാണ് അങ്ങനെ പറഞ്ഞതെന്നാണ് .ബാക്കിഭാഗം കേട്ടപ്പോഴാണ് നികേഷ്കുമാർ ആ ചൊല്ലിനെ സാധൂകരിക്കുയാണെന്നു മനസ്സിലായത് .

എന്തുകൊണ്ടാണ് കേരളത്തിലെ ഒരു സീനിയർ മാധ്യമ പ്രവർത്തകൻ ,വലിയൊരു കമ്മ്യൂണിസ്ററ് നേതാവിന്റെ മകൻ ,ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തി യാതൊരു സങ്കോചവുമില്ലാതെ ഒരു കോൺഗ്രസ് നേതാവിന്റെ ജാതിയെ ഓർമ്മിപ്പിച്ചു കൊണ്ട്; അല്ലെങ്കിൽ കീഴ്ജാതിക്കാരെ അവമതിക്കാൻ കാലങ്ങളായി മേൽജാതിക്കാർ പറയുന്ന ഒരു ചൊല്ലിനെ സ്വാഭാവികമായി തന്നെ ഉപയോഗിക്കുന്നത് ? നികേഷിന് , കെ .സുധാകരൻ ചുട്ട മറുപടി കൊടുത്തു എന്നു പ്രചരിപ്പിക്കുന്ന കോൺഗ്രസുകാർ മിക്കവരും ഈ ജാതീയമായ അവഹേളനത്തെ പറ്റി പറയുന്നതേയില്ല .ഇടതുപക്ഷക്കാരല്ലാത്ത മറ്റാരെങ്കിലുമാണ്‌ ഇത്തരമൊരു പ്രയോഗം നടത്തിയിരുന്നെങ്കിൽ ഉടൻ പ്രതികരിക്കുമായിരുന്ന കേരളത്തിലെ മാധ്യമ പ്രവർത്തകർ ആരും നികേഷിനെ ചോദ്യം ചെയ്തതായി കണ്ടില്ല .

മുമ്പ്, ചെത്തുകാരന്റെ മകനായ പിണറായി വിജയൻ ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നു എന്നു പറഞ്ഞു ജാതി അധിക്ഷേപം നടത്തിയ ആളാണ് കെ .സുധാകരൻ . അദ്ദേഹം ഒരു കീഴ് ജാതിക്കാരൻ തന്നെയാണെന്നാണ് അറിയുന്നത് . നിരവധി സ്ത്രീവിരുദ്ധ പരാമർശങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട് . എന്നാൽ അവക്കെതിരെ പ്രതിഷേധങ്ങളും ഉയർന്നിരുന്നു . എന്നാൽ നികേഷിന്റെ കാര്യത്തിൽ അങ്ങനെ സംഭവിക്കാത്തത്, കേരളത്തിൽ സർവ്വശക്തമായ ഇടതുപക്ഷ പൊതുബോധത്തിന്റെ സുരക്ഷ അദ്ദേഹത്തിനു കിട്ടുന്നതു കൊണ്ടാണെന്ന് അനുമാനിക്കാം .

കോവിലന്റെ “തട്ടകം “എന്ന നോവലിൽ സാമൂഹികമായി വികാസം നേടിയ ,പദവി ഉയർന്ന ഈഴവരോട് ജാതി മേധാവിത്വത്തിന് തോന്നുന്ന വികാരം എന്താണെന്നു സൂചിപ്പിക്കുന്ന ഒരു ഭാഗമുണ്ട് “”.പനമ്പാട്ട് ശങ്കരൻ നായർ പൊക്കളൂര് വാഴുമ്പോൾ തെക്കെനടത്തു ചാത്തൂട്ടിക്ക് കുതിരയും സവാരിയും വന്നു . എതിരെ വന്നപ്പോൾ ശങ്കരൻ നായർ ഒഴിഞ്ഞു നിന്നു .കുശലം പറഞ്ഞു . പകയുടെ പൊരി ശങ്കരൻ നായരുടെ വയറ്റിൽ നീറിക്കിടന്നു “”.

പിണറായി വിജയനെപ്പറ്റി കെ .സുധാകരന്റെ ജാതി അധിക്ഷേപത്തിലുള്ളത് ,ആത്മ ബോധം ഇല്ലായ്മയാണെങ്കിൽ നികേഷിന്റെ സങ്കോചമില്ലാത്ത പ്രതികരണത്തിലുള്ളത്, കോവിലൻ ചൂണ്ടിക്കാട്ടിയ പോലുള്ള “പക “യുടെ കനലാണെന്നു പറയാവുന്നതാണ് .അത് ചൊല്ലുകളായും ,നാട്ടു വാർത്തനമായും സ്വാഭാവികമായി മാറുന്നു എന്നതാണ് പൊതുബോധത്തിന്റെ സുരക്ഷ .

നികേഷിനെ പോലുള്ളവർ മനസ്സിലാക്കേണ്ട കാര്യം ,മനു ധർമ്മം പരിപാലിക്കപ്പെടുന്നത് സംഘ്പരിവാറുകളാൽ മാത്രമല്ലെന്നതാണ് .പദവിയിൽ ഉയർന്ന കീഴാളരെ പുറകോട്ടു വലിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ഇതേ ധർമ്മം അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നുണ്ട് . യാതൊരു തടസ്സവുമില്ലാതെ, ഇത്തരം മനോഭാവം വെച്ചു പുലർത്തുന്ന നികേഷ് കുമാറിനെ പോലുള്ളവർക്കെതിരെ
എല്ലാ ഇടങ്ങളിൽ നിന്നും പ്രതിഷേധം ഉയർത്തുകയാണ് ചെയ്യേണ്ടത്.