മരംമുറി വിവാദം; ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പിണറായി സർക്കാരിന് നട്ടെല്ല് പോരെന്ന് കെ. ബാബു 

മരം മുറി വിവാദത്തിൽ ഇടതു സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു എം.എൽ.എ. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്ന രീതിയാണ് മരം മുറി സംഭവത്തിൽ പിണറായി സർക്കാരിന്റേതെന്ന് കെ. ബാബു ആരോപിച്ചു.

റവന്യൂ വകുപ്പിലെ ഇൻഫർമേഷൻ ഓഫീസറായിരുന്ന അണ്ടർ സെക്രട്ടറി വിവരങ്ങൾ നൽകിയത് രാജ്യത്ത് നിലവിലുള്ള നിയമ പ്രകാരം പൊതുജനങ്ങൾ അറിയേണ്ട കാര്യമാണ്. മരം മുറി ഫയൽ സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കാര്യമാണെങ്കിൽ സർക്കാർ അത് പറയണം.  മരം കൂട്ടത്തോടെ കട്ടവരെ പിടിക്കാതെ ഇതു സംബന്ധിച്ച രേഖകൾ വിവരവകാശ നിയമപ്രകാരം നൽകിയ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിച്ചത് കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്നതിന് ഉദാഹരണമാണെന്നും കെ. ബാബു പറഞ്ഞു.

ജോലിയിൽ  മികവുപുലർത്തിയതിന് ഗുഡ് സർവീസ് എൻട്രി നേടിയ ഉദ്യോഗസ്ഥയെ ബലിയാടാക്കിയ നടപടി സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സംഘടനാ പ്രവർത്തകരും മൗനം പാലിക്കുന്നു. കള്ളം കൈയോടെ പിടിച്ചപ്പോൾ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്ന രീതി മാറ്റണം. ഉദ്യോഗസ്ഥയ്‌ക്കെതിരെ സ്വീകരിച്ച നടപടികൾ സത്വരമായി പിൻവലിച്ച് അവർക്ക് നിഷേധിച്ച ഗുഡ് സർവ്വീസ് എൻട്രി തിരിച്ച് നൽകണമെന്നും കെ. ബാബു ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്ന് മുറവിളികൂട്ടുന്ന മുഖ്യമന്ത്രിയ്ക്കും കൂട്ടർക്കും ഇക്കാര്യത്തിൽ അത് ബാധകമായില്ല. ഉന്നതരുടെ അറിവോടെ നടന്ന കൊള്ളയ്ക്ക് ഉത്തരവാദികളെ നിയമത്തിൽ കൊണ്ടുവരാൻ പിണറായി സർക്കാരിന് ഈ നട്ടെല്ല് പോരെന്ന് ഇനിയെങ്കിലും മനസിലാക്കണം. സത്യം പുറത്തുവന്നാൽ നാടു ഭരിക്കുന്നവർ കാട്ടു കള്ളമാരായി മാറും. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടുകൾ നിരീക്ഷിക്കുമ്പോൾ “ഡെന്മാർക്കിൽ എന്തോ ചീഞ്ഞ് നാറുന്നു” എന്ന് തോന്നുന്നത് സ്വാഭാവികമെന്നും അദ്ദേഹം  പരിഹസിച്ചു.