'എതിര്‍ക്കുന്നവരെ പീഡനക്കേസില്‍ കുടുക്കുന്നു, പൊലീസിനെ അടിമകളാക്കി '; സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെമാല്‍ പാഷ

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ. എതിര്‍ക്കുന്നവരെ പീഡനക്കേസില്‍ കുടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പൊലീസിനെ അടിമകളാക്കി മാറ്റി അന്തസ്സായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജനാധിപത്യമെന്ന പ്രക്രിയ ഇപ്പോള്‍ ഇവിടെ ഇല്ല. ഒരു പൗരനെ സംബന്ധിച്ചിടത്തോളം അതിലെ ഏറ്റവും വലിയ അവകാശം വിമര്‍ശനമാണ്. വിമര്‍ശിക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല. രണ്ടും നഷ്ടപ്പെട്ട് കഴിഞ്ഞു.

ഓടയില്‍ നിന്നും മറ്റും ശേഖരിക്കുന്ന വെള്ളം പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിക്കുകയാണ്. സന്ദേശം എന്ന ചിത്രത്തില്‍ ശങ്കരാടി ഒരു ഉപദേശം കൊടുക്കുന്നുണ്ട് ഒരു രാഷ്ട്രീയ പ്രസ്താനത്തെ എങ്ങനെ നശിപ്പിക്കാമെന്ന്.

ഒരു പെണ്ണ് കേസിലോ ഗര്‍ഭ കേസിലോ കുടുക്കണം പിന്നെ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനും ആ പ്രസ്താനത്തിലേക്ക് വരില്ലെന്നാണ് ഉപദേശമായി നല്‍കുന്നത്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളും ആ ചിത്രത്തില്‍ പറഞ്ഞ കാര്യങ്ങളും തമ്മില്‍ ഒരു വ്യതാസവുമില്ല.

പീഡനക്കേസില്‍ അറസ്റ്റിലായ പി.സി.ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച കോടതിയുടെ നടപടി ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തി. ഒരു പീഡന പരാതിയില്‍ വെറും ഒരു മണിക്കൂര്‍ കൊണ്ട് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ പിടിച്ചെന്ന പറഞ്ഞാല്‍ അവിശ്വസനീയമാണ്.

കെഎസ്ആര്‍ടിസി ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രസ്ഥാനമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. ജനങ്ങള്‍ക് ആവശ്യമുള്ള സംവിധാനത്തെ നിലനിര്‍ത്താനാവാതെ കെ റെയിലുണ്ടാക്കാന്‍ നടക്കുകയാണ് സര്‍ക്കാര്‍.

കെ-റെയില്‍ നാടിന് പ്രയോജനമില്ലത്ത വികസനപദ്ധതിയാണ്. കെഎസ്ആര്‍ടിസി ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രസ്ഥാനമാണെന്ന് ആദ്യം തിരിച്ചറിയണം. ശമ്പളം നല്‍കുക എന്നത് ജീവിക്കാനുള്ള അവകാശത്തിന്റെഭാഗമാണ് എന്ന ബോധം വേണമെന്നും അദ്ദേഹം പറഞ്ഞു.