'മാവോയിസ്റ്റ് ഏറ്റുമുട്ടലിനു പിന്നില്‍ കേന്ദ്രത്തിന്റെ കോടികള്‍'; വെടിവെച്ച് കൊല്ലുന്നത് സംസ്‌കാരമില്ലായ്മയെന്ന് കമാല്‍ പാഷ

മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നത് സംസ്‌കാരമില്ലായ്മയാണെന്ന് ജസ്റ്റിസ് ബി. കമാല്‍ പാഷ. ഏറ്റുമുട്ടലിനു പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ടയ്ക്കായി നല്‍കുന്ന കോടികളാണെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറിക്ക് എങ്ങനെ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്ന വിഷയത്തില്‍ അന്വേഷണം നടത്തുന്ന ഏജന്‍സിയുടെ മുകളില്‍ അധികാര സ്ഥാനത്തിരിക്കുന്ന ചീഫ് സെക്രട്ടറി പരസ്യമായി അഭിപ്രായപ്രകടനം നടത്തിയത് കോടതിയലക്ഷ്യമാണെന്നും കമാല്‍ പാഷ പറഞ്ഞു.

“മജിസ്റ്റീരിയല്‍ അന്വേഷണം കഴിഞ്ഞു വേണം ചീഫ് സെക്രട്ടറി അഭിപ്രായം പറയാന്‍. മാവോയിസ്റ്റ് വേട്ടക്കായി ലഭിക്കേണ്ട 580 കോടി ലഭിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തത്. സര്‍ക്കാര്‍ സമീപനം തിരുത്തിയില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരും. വിഷയത്തില്‍ കണ്ണടച്ചിരിക്കുന്നത് ഒരു പ്രസ്ഥാനത്തിനും ഭൂഷണമല്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു

എ.ഐ.വൈ.എഫിന്റെ “മാവോയിസ്റ്റ് വേട്ടയും യു.എ.പി.എയും കേരളത്തിന് അപമാനം” എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമാല്‍ പാഷ. കഴിഞ്ഞ ദിവസമാണ് പാലക്കാട് മഞ്ചിക്കണ്ടിയില്‍ നാല് മാവോവാദികള്‍ പൊലീസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്.