'കുറ്റബോധത്തോടെയാണ് ഇവിടേയ്ക്ക് വന്നത്, സോഷ്യല്‍ മീഡിയ കൊണ്ട് ഇങ്ങനെയും ഗുണങ്ങളുണ്ടെന്ന് ഇപ്പോള്‍ മനസിലായി': എം.എം ഹസന്‍

“കുറ്റബോധത്തോടെയാണ് രാഷട്രീയ നേതാക്കള്‍ ഇവിടേക്ക് വന്നത്. സോഷ്യല്‍ മീഡിയ കൊണ്ട് ഇങ്ങനെയും ഗുണമുണ്ടെന്നു ഇപ്പോഴാണ് മനസിലായത്” രണ്ട് വര്‍ഷത്തിലധികമായി അനുജന്റെ മരണത്തിന് നീതി ലഭിക്കണമെന്നാവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തി വരുന്ന ശ്രീജിത്തിനെ സന്ദര്‍ശിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞ വാക്കുകളാണിത്.

അതേ സമയം ശ്രീജിത്തിനെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു. വൈകിട്ട് ഏഴ് മണിയ്ക്കാണ് ശ്രീജിത്തും അമ്മയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. മുഖ്യമന്ത്രി നേരിട്ടാണ് ശ്രീജിത്തിനെ കാണാമെന്നറിയിച്ചത്.

അതേസമയം അനുജന്‍ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും സെക്രട്ടേറിയറ്റിന് മുന്നിലെ സമരം നിര്‍ത്തില്ലന്ന് ശ്രീജിത്ത്. സിബിഐ അന്വേഷണം തുടങ്ങുന്നത് വരെ തന്റെ സമരം നടത്തുവെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിഷയത്തില്‍ ഇടപെട്ടിരുന്നു.

ശ്രീജിവിന്റെ മരണം സംബന്ധിച്ച എല്ലാ രേഖകളും നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ശ്രീജിവിന്റെ അമ്മ രമണി പ്രമീള രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ പി.സദാശിവം ഇത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണത്തിനുളള പിന്തുണ ഉണ്ടാകുമെന്നും ഗവര്‍ണര്‍ ശ്രീജിത്തിന്റെ മാതാവിന് ഉറപ്പ് നല്‍കി.2014 മുതലുള്ള രേഖകളുമായി വീണ്ടും മറ്റന്നാള്‍ ഗവര്‍ണറെ കാണുമെന്ന് ശ്രീജിത്തിന്റെ അമ്മ അറിയിച്ചിരുന്നു.