ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മർദിച്ച കേസിൽ പ്രതി ബെയ്‌ലിൻ ദാസിനെ റിമാൻഡ് ചെയ്‌തു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ബെയ്‌ലിൻ ദാസിനെ റിമാന്‍ഡ് ചെയ്തത്. ഈ മാസം 27വരെ വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. അതേസമയം കേസിൽ ബെയ്‌ലിൻ ദാസിന്‍റെ ജാമ്യ ഹര്‍ജിയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.
കേസുമായി ബന്ധപ്പെട്ട് ബെയ്‌ലിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഗൗരവമായ കുറ്റകൃത്യമാണ് ബെയ്‌ലിൻ നടത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷക ശ്യാമിലി ആണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അതിനാൽ തന്നെ ബെയ്‌ലിൻ ദാസിന് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
രണ്ട് ജൂനിയർ അഭിഭാഷകർ തമ്മിൽ ഉണ്ടായ പ്രശ്നത്തിൽ താൻ ഇടപെട്ടുവെന്നും പ്രശ്നത്തിൽ തന്നെ വലിച്ചിഴക്കുകയായിരുന്നുവെന്നും ബെയ്‌ലിൻ കോടതിയിൽ വാദിച്ചു. അതിനിടയിൽ ഉണ്ടായ സംഭവത്തെ പര്‍വതീകരിച്ചു. തീർത്തും ഓഫിസ് സംബന്ധമായ പ്രശ്നം മാത്രമാണെന്നും സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നില്ലെന്നും ബെയ്‌ലിൻ പറഞ്ഞു. അതിനിടെ അഡ്വ. ശ്യാമിലിയെ താക്കീത് ചെയ്യണമെന്ന് മറ്റൊരു അഭിഭാഷക ആവശ്യപ്പെട്ടിരുന്നതായും ബെയ്‌ലിൻ കോടതിയിൽ പറഞ്ഞു.
അതേസമയം ബെയ്‌ലിൻ ദാസിന്‍റെ ജാമ്യ ഹര്‍ജിയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ജാമ്യ ഹര്‍ജിൽ പ്രാഥമിക വാദമാണ് ഇന്ന് മജിസ്ട്രേറ്റ് കോടതി കേട്ടത്. ജാമ്യ ഹർജിയിൽ വിധി വരുന്നതുവരെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് റിമാന്‍ഡ് ചെയ്യുകയായിരുന്നു. റിമാന്‍ഡ് ചെയ്ത ബെയ്ലിനെ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിൽ വൈദ്യ പരിശോധനക്കായി കൊണ്ടുപോയി. കോടതിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് അഡ്വ. ശ്യാമിലി ജസ്റ്റിൻ പ്രതികരിച്ചു.
ജൂനിയർ അഭിഭാഷകയായ തന്നെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് ക്രൂരമായി മർദിച്ചുവെന്നായിരുന്നു ശ്യാമിലിയുടെ ആരോപണനം. പിന്നാലെ ബെയ്‌ലിൻ ദാസിനെ ബാര്‍ അസോസിയേഷൻ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്‍റെയും നടപടി. ഇതോടെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്താൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ ബെയ്‌ലിന് ആകില്ല.
ബെയ്‌ലിൻ ദാസിനെതിരെ ശ്യാമിലി ബാർ കൗൺസിലിൽ പരാതി നൽകിയിരുന്നു. മുതിർന്ന അഭിഭാഷകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അഞ്ച് മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്‌ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തിയിരുന്നു. സീനിയറായതുകൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും ശ്യാമിലി പരാതിയിൽ പറയുന്നു. ഇന്നലെ തന്നെ നിരവധി തവണ മർദ്ദിച്ചു. മൂന്നാമത്തെ അടിക്കുശേഷം ബോധം നഷ്ടപ്പെട്ടുവെന്നും അഡ്വക്കേറ്റ് ശ്യാമിലി വിശദമാക്കിയിരുന്നു.
ജൂനിയർ അഭിഭാഷകയായ ശ്യാമിലി ജസ്റ്റിനെ മോപ് സ്റ്റിക് കൊണ്ടാണ് സീനിയർ അഭിഭാഷകൻ ബെയ്‌ലിന്‍ മർദിച്ചത്. സംഭവം പുറത്ത് വന്നതോടെ ബെയ്‌ലിന്‍ ദാസിനെ ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തിരുന്നു. കൂടാതെ നിയമനടപടിക്കായി അഡ്വ. ശ്യാമിലിയെ സഹായിക്കുമെന്ന് ബാർഅസോസിയേഷൻ വ്യക്തമാക്കിയിരുന്നു.
വാക്കുതർക്കത്തെ തുടർന്ന് അഡ്വ. ബെയ്‌ലിന്‍ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്നായിരുന്നു ജൂനിയർ അഭിഭാഷക ശ്യാമിലിയുടെ ആരോപണം. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ ഇന്നലെ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സീനിയർ അഭിഭാഷകൻ മർദിച്ചതെന്നാണ് വിവരം. അടിയേറ്റ് താൻ ആദ്യം താഴെ വീണുവെന്നും അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചുവെന്നും ശ്യാമിലി പറഞ്ഞു. കണ്ടുനിന്നവരാരും എതിർത്തില്ലെന്നും ശ്യാമിലി പറഞ്ഞിരുന്നു.