തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. രാവിലെ ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായമായി നല്‍കും. പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും സൗജന്യ ചികിത്സയും നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആര്‍എഫ്) നിന്ന് 4 ലക്ഷം രൂപയും നല്‍കാനാണ് മന്ത്രിസഭാ യോ?ഗം തീരുമാനിച്ചത്. പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നല്‍കും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനും മന്ത്രിസഭാ യോ?ഗം തീരുമാനിച്ചു. സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അപകട സ്ഥലത്ത് 32 പേര്‍ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. കൂടുതല്‍ പേര്‍ ഉണ്ടാകാനുളള സാധ്യതയും തള്ളിക്കളയുന്നില്ല. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുന്നുണ്ട്. കമ്മിഷണര്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്ത് പരിശോധനകള്‍ നടത്തിയിരുന്നു. എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. അപകട കാരണത്തെ കുറിച്ച് വൈകിട്ടോടെ വ്യക്തത വരുമെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

മുണ്ടത്തിക്കോട്ട് വെടിക്കെട്ട് പുരയില്‍ ഇന്നലെ ഉണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 9 മൃതദേഹങ്ങളാണ് ഇതുവരെ മോര്‍ച്ചറിയില്‍ എത്തിയത്. അതില്‍ 7 എണ്ണം തിരിച്ചറിഞ്ഞു. തൃശ്ശൂര്‍ പഴയന്നൂര്‍ സ്വദേശി സുദര്‍ശന്‍ (54), പാലക്കാട് കച്ചൂര്‍ സ്വദേശി വാസുദേവന്‍ (54), തൃശ്ശൂര്‍ കുണ്ടന്നൂര്‍ സ്വദേശി സുവിന്‍ (40), എടപ്പാള്‍ സ്വദേശി മണികണ്ഠന്‍ (60), മലപ്പുറം കുളത്തൂര്‍ സ്വദേശി സുബ്രമണ്യന്‍ (50 വയസ്), ചിറക്കല്‍ സ്വദേശി ബിജീഷ്, കോട്ടപ്പുറം സ്വദേശി മണികണ്ഠന്‍ (33), ഇയാള്‍ വെടിക്കെട്ട് പുരയിലെ ജീവനക്കാരനല്ല, ദേശക്കാരനാണ്. മൃതദേഹങ്ങള്‍ക്ക് പുറമെ 26 ശരീര ഭാഗങ്ങളാണ് മോര്‍ച്ചറിയില്‍ ഉള്ളത്.