വിധി ദൈവത്തെ ഓര്‍ത്തെന്ന് ജഡ്ജി; പത്തു വയസുകാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കൊച്ചിയില്‍ പിതാവ് ഗര്‍ഭിണിയാക്കിയ പത്തുവയസുകാരിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ മാതാവാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സാധാരണ 24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭം മാത്രമേ നിയമ പ്രകാരം അലസിപ്പിക്കാന്‍ കഴിയുക. എന്നാല്‍ കുട്ടി 31 ആഴ്ച ഗര്‍ഭിണിയാണ്. അതിനാലാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.

കുഞ്ഞ് ജീവനോടെയാണ് ജനിക്കുന്നതെങ്കില്‍ ആശുപത്രി അധികൃതരും ബന്ധപ്പെട്ടവരും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണം എന്ന് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. 31 ആഴ്ച പിന്നിട്ടതിനാല്‍ ശസ്ത്രക്രിയലൂടെയുള്ള പ്രസവം വേണ്ടിവരുമെന്നും കുഞ്ഞ് രക്ഷപ്പെടാന്‍ 80 ശതമാനം സാധ്യത ഉണ്ടെന്നും കോടതിയുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വീട്ടുകാര്‍ക്ക് സാധിക്കാത്ത സാഹചര്യമാണെങ്കില്‍ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സ്വന്തം പിതാവ് തന്നെ കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഈ ആരോപണം ശരിയാണെങ്കില്‍ ലജ്ജ തോന്നുന്നുവെന്നും സമൂഹം മുഴുവന്‍ നാണിച്ച് തലതാഴ്ത്തണമെന്നും കോടതി പറഞ്ഞു. കേസില്‍ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് ദൈവത്തെ മനസിലോര്‍ത്താണ് വിധി പ്രസ്താവിക്കുന്നത് എന്നും ജസ്റ്റിസ് പറഞ്ഞു. പിതാവാണ് കുറ്റവാളി. നിയമത്തിന് അറിയാവുന്ന രീതിയില്‍ നിയമം അയാളെ ശിക്ഷിക്കും എന്നും കോടതി അറിയിച്ചു.