ജോയ്സ് ജോർജ് മ്ലേച്ഛനാണെന്ന് തെളിയിച്ചു, ഉള്ളിലുള്ള അശ്ലീലമാണ് പുറത്തു വന്നത്; ഡീൻ കുര്യാക്കോസ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുൻ എം.പി ജോയ്‌സ് ജോർജിനെ വിമർശിച്ച് ഇടുക്കി എം പി ‌ഡീൻ കുര്യാക്കോസ്. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചു. ഒരിക്കലും നിസ്സാരമായി കാണേണ്ട ഒരു പരാമർശമല്ല ജോയ്‌സ് ജോർജ് നടത്തിയത്. അവനവന്‍റെ ഉള്ളിലുള്ള അശ്ലീലമാണ് ഈ ഒരു തരത്തിൽ പുറത്ത് വരുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

ജോയ്‌സ് ജോർജിന്റെ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജോയ്സ് അപമാനിച്ചത് വിദ്യാർത്ഥിനികളെ കൂടിയാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിക്ക് എതിരെയുള്ള അധിക്ഷേപത്തിനെതിരെ ഡി ജി പിക്ക് പരാതി നൽകുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.

“രാഹുൽ ഗാന്ധിയുടെ പരിപാടി, കോളജിൽ പോകും, പെൺപിള്ളേർ മാത്രമുള്ള കോളജിലേ പോകൂ, അവിടെ ചെന്ന് പെണ്ണുങ്ങളെ വളഞ്ഞു നീക്കാനും നൂരാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ, രാഹുൽ ഗാന്ധിയുടെ മുമ്പിൽ വളയാനും കുനിയാനും ഒന്നും നിൽക്കല്ലേ, അയാൾ പെണ്ണൊന്നും കെട്ടിയിട്ടില്ല,” എന്നാണ് ജോയ്‌സ് ജോർജ് പറഞ്ഞത്.

എറണാകുളം സെന്റ് തെരേസാസ് കോളജിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ വിദ്യാർത്ഥിനികളെ ഐക്കിഡോ പരിശീലിപ്പിച്ചതിനെയാണ് ജോയ്സ് ജോർജ് പരിഹസിച്ചത്. മന്ത്രി എം.എം മണിയുടെ ഇരട്ടയാറിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ഇടുക്കി മുൻ എം.പിയുടെ പരാമർശം.‌ പ്രസ്താവനയെ കൂട്ടചിരിയിൽ സദസ്സ് പിന്താങ്ങി.