'ആലുക്കാസ് ജോയ് മുതലാളിയുടെ സ്വത്ത് കണ്ടുകെട്ടിയത് മനോരമയും മാതൃഭൂമിയും നേര് നേരത്തെ അറിയിക്കുന്ന ദേശാഭിമാനിയും അറിഞ്ഞില്ല; പരസ്യമേവ ജയതേ!'

ജോയ് ആലുക്കാസില്‍ നടന്ന റെയിഡിനെക്കുറിച്ചും 305 കോടിയുടെ സ്വത്തുവകള്‍ പിടിച്ചെടുത്തതും റിപ്പോര്‍ട്ട് ചെയ്യാത്ത മാധ്യമങ്ങളെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. മലരമ്പനറിഞ്ഞില്ല, മധുമാസമറിഞ്ഞില്ല, ആലുക്കാസ് ജോയ് മുതലാളിയുടെ ഓഫീസും വീടും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി 305 കോടി രൂപയുടെ ഹവാല ഇടപാട് കണ്ടുപിടിച്ചതും വസ്തു വകകള്‍ ജപ്തി ചെയ്തതും മാലോകരെല്ലാരും അറിഞ്ഞു. പക്ഷേ മനോരമയും മാതൃഭൂമിയും അറിഞ്ഞില്ല. നേര് നേരത്തെ അറിയിക്കുന്ന ദേശാഭിമാനി പോലും അറിഞ്ഞില്ല. പരസ്യമേവ ജയതേ!.. എന്നാണ് അദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഹവാല ഇടപാടില്‍ ജോയ് ആലൂക്കാസിന്റെ 305 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ കണ്ടുകെട്ടിയത്. ഇന്ത്യയില്‍ നിന്ന് ദുബായ് വഴി ഹവാലമാര്‍ഗം കടത്തിയ പണം ദുബായിയിലെ ജോയ് ആലൂക്കാസ് ജ്വല്ലറിയിന്‍ നിക്ഷേപിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 1999 ലെ ഫെമ സെക്ഷന്‍ 97 എ പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. എന്നാല്‍, ഈ വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങള്‍ തയാറായില്ല. ഇതിനെയാണ് ജയശങ്കര്‍ പരിഹസിച്ചത്.

തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സ്ഥലവും പാര്‍പ്പിട കെട്ടിടവും അടങ്ങുന്ന 81.54 കോടി വരുന്ന 33 സ്വത്തുക്കള്‍, 91.22 ലക്ഷം വരുന്ന മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍, 5.58 കോടി വകുന്ന മൂന്ന് സ്ഥിര നിക്ഷേപങ്ങള്‍, 217.81 കോടി വരുന്നജോയ് ആലൂക്കാസ് ഇന്ത്യയുടെ ഓഹരികള്‍ എന്നിവയാണ് കണ്ടുകെട്ടിയത്.

കഴിഞ്ഞ ദിവസമാണ് ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനിയുടെ ഡയറക്ടറുടെ താമസസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് സ്ഥലങ്ങളില്‍ ഇ ഡി പരിശോധന നടത്തിയത്. ഹവാല ഇടപാടുകളില്‍ ജോയ് ആലുക്കാസിന്റെ സജീവ പങ്കാളിത്തം തെളിയിക്കുന്ന തെളിവുകള്‍ ഔദ്യോഗിക രേഖകള്‍, മെയിലുകള്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവയില്‍ നിന്ന് പരിശോധനയ്ക്കിടെ പിടിച്ചെടുത്തിരുന്നു.