"അദാനിയുടെ റിപ്പബ്ലിക്കിൽ നിന്നല്ല പടങ്ങളെടുത്തത്": മാധ്യമ പ്രവർത്തകൻ കെ.എ ഷാജിയെ പൊലീസും ഗുണ്ടകളും ചേർന്ന് ഭീഷണിപ്പെടുത്തിയതായി പരാതി

വിഴിഞ്ഞത്ത് അദാനിയുടെ തുറമുഖ നിർമ്മാണത്തിന്റെ ദൃശ്യങ്ങൾ പൊതുവഴിയിൽ വണ്ടി നിർത്തി ക്യാമറയിൽ പകർത്തി മടങ്ങുകയായിരുന്ന മാധ്യമപ്രവർത്തകൻ കെ.എ ഷാജിയെ പൊലീസും അദാനിയുടെ ഗുണ്ടകളും ചേർന്ന് തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ചിത്രങ്ങൾ എടുത്ത് വണ്ടിയിൽ മടങ്ങുകയായിരുന്ന തന്നെ ഒരു സ്വകാര്യ കാർ മുന്നിൽ വന്ന് നിർത്തി തടയുകയായിരുന്നു എന്ന് കെ എ ഷാജി പറഞ്ഞു. കാറിൽ നിന്നും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അദാനിയുടെ അഞ്ച് ഗുണ്ടകളും ചാടിയിറങ്ങി തന്റെ ക്യാമറയിൽ പിടുത്തമിട്ടുവെന്നും ഷാജി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ദേശസുരക്ഷയുടെ പ്രശ്നമാണെന്നും എടുത്ത ചിത്രങ്ങൾ ഡിലീറ്റ് ചെയ്താൽ പോകാമെന്നും പൊലീസും ഗുണ്ടകളും ഭീഷണിപ്പെടുത്തിയെന്നും ചീത്ത വിളിയുമായി കാറിന്റെ ചാവി ഊരിയെടുക്കാനും ശ്രമിച്ചുവെന്നും ഷാജി പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം:

വിഴിഞ്ഞത്ത് അദാനിയുടെ തുറമുഖ നിർമ്മാണം നടക്കുന്നതിൻ്റെ ചില ചിത്രങ്ങൾ പബ്ലിക് റോഡിനരികിൽ വണ്ടി നിർത്തിയെടുത്ത് മടങ്ങുമ്പോൾ ഒരു സ്വകാര്യ കാർ മുന്നിൽ വന്ന് ബ്ലോക്കിട്ടു. അതിൽ നിന്ന് യൂണിഫോമിട്ട രണ്ട് കേരളാ പോലീസ് ഏമാൻമാരും അഞ്ച് അദാനിയുടെ ഗുണ്ടകളും ചാടിയിറങ്ങി. ക്യാമറയിൽ പിടുത്തമിട്ടു. ദേശസുരക്ഷയുടെ പ്രശ്നമാണ്. എടുത്ത ചിത്രങ്ങൾ ഡിലീറ്റ് ചെയ്താൽ പോകാമെന്നായി അവർ. കാറിൻ്റെ ചാവി ഊരിയെടുക്കാനും നോക്കി. ഭീഷണിയും ചീത്ത വിളിയുമായി.

ചില നാട്ടുകാർ ഞങ്ങളെ പിന്തുണച്ച് വന്നു. ഫോട്ടോഗ്രഫി നിരോധിച്ചതായോ പ്രവേശനം നിരോധിച്ചതായോ ബോർഡ് വച്ചിട്ടുണ്ടോ എന്നവർ ചോദിച്ചപ്പോൾ ഗുണ്ടകൾ മാറി നിന്നു. ഫോട്ടോസ് ഡിലീറ്റ് ചെയ്തിട്ട് പൊയ്ക്കൊള്ളാനായി പോലീസ് നിർദ്ദേശം. ഞാൻ കൈ രണ്ടും നീട്ടി എന്നെ വിലങ്ങ് വയ്ക്കാനും സ്റ്റേഷനിൽ കൊണ്ടുപോയി ഇടിക്കാനും റിമാണ്ട് ചെയ്യാനും ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യേണ്ട കുറ്റം ചെയ്തിട്ടില്ല പക്ഷെ ഫോട്ടോ ഡിലിറ്റ് ചെയ്യണമെന്നായി വിഴിഞ്ഞം സ്റ്റേഷനിലെ ആ ഏമാന്മാർ. ശക്തമായി കാര്യം പറയുകയും കോടതി കയറേണ്ടി വരുമെന്നു മുന്നറിയിപ്പ് നല്കുകയും ചെയ്തപ്പോൾ വിട്ടു. ഞങ്ങൾ ഞങ്ങളുടെ വഴിക്ക് പോന്നു.

ഇപ്പോൾ വിഴിഞ്ഞം സ്റ്റേഷനിലെ എഎസ്ഐ എന്ന് പറഞ്ഞ് ഒരാൾ വിളിച്ചു. ശിവദാസൻ സുബ്രമഹ്ണ്യൻ എന്ന് ട്രൂ കോളറിൽ കാണിച്ചു. ഷാജി അല്ലെയെന്ന് ചോദിച്ചു. കൺഫേം ചെയ്യാനാണത്രേ. അതേയെന്ന് പറഞ്ഞു. അറസ്റ്റ് ചെയ്യണമെങ്കിൽ സ്റ്റേഷൻ മുറ്റത്തേക്ക് വരാമെന്ന് പറഞ്ഞു. നിങ്ങൾ അറസ്റ്റ് ചെയ്യേണ്ട കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും വരേണ്ടതില്ലെന്നും ആളെ കൺഫേം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഒന്നര കൊല്ലമായി അദാനി പോർട്ട് ഷൂട്ട് ചെയ്തതിൻ്റെ വീഡിയോകളും സ്റ്റിൽസും കയ്യിലുണ്ട്. ഇന്നെടുത്തതുമുണ്ട്.

അദാനിയുടെ റിപ്പബ്ലിക്കിൽ നിന്നല്ല പടങ്ങളെടുത്തത്. ഇന്ത്യൻ മണ്ണിൽ നിന്ന് പൗരാവകാശമുപയോഗിച്ചാണ് എടുത്തത്. ഇനിയുമെടുക്കും. #ഇത്താൻഡഇരട്ടച്ചങ്ക്പോലീസ്