മാധ്യമപ്രവര്‍ത്തനം വെല്ലുവിളികള്‍ നിറഞ്ഞ മേഖലയാണ്; നീതിനിഷേധത്തിനെതിരെ സംസാരിക്കാന്‍ കഴിയുമെന്ന് വീണാ ജോര്‍ജ്

ജനാധിപത്യത്തിലുണ്ടാകുന്ന തെറ്റുകളെ തിരുത്തുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പള്ളം ബിഷപ് സ്പീച്ച്‌ലി കോളേജിലെ മീഡിയ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച ‘മീഡിയ ഡൈനാമിക്‌സ്’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മാധ്യമപ്രവര്‍ത്തനം വെല്ലുവിളികള്‍ നിറഞ്ഞ മേഖലയാണ്. സമൂഹത്തില്‍ മാറ്റംവരുത്തുവാനും നീതിനിഷേധത്തിനെതിരെയും അവകാശലംഘനങ്ങള്‍ക്കെതിരെയും സംസാരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തന്റെ മുന്‍കാല മാധ്യമപ്രവര്‍ത്തന അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി മന്ത്രി പങ്കുവെച്ചു. ചടങ്ങില്‍ കോളജിലെ വിമന്‍സ് സെല്ലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

വിദ്യാര്‍ഥികളുടെ വിവിധ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടികള്‍ നല്‍കി. മീഡിയ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വണ്‍ മിനിറ്റ് ന്യൂസ് ബുള്ളറ്റിന്റെ പ്രകാശനം ബര്‍സാര്‍ റവ സജി കെ സാം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ ആശാ സൂസന്‍ ജേക്കബ്, മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി എആര്‍ ഗില്‍ബര്‍ട്ട്, ലോക്കല്‍ മാനേജര്‍ ഫാ എബ്രഹാം സി പ്രകാശ്, ഡോ പോള്‍ മണലില്‍, അധ്യാപകരായ അനു അന്ന ജേക്കബ്, നന്ദഗോപന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.