ജോസ് കെ.മാണി യു.ഡി.എഫിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു; കത്ത് അയച്ചത് തട്ടിപ്പ്: പി.ജെ ജോസഫ്

ജോസ് കെ.മാണി യു.ഡി.എഫിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കേരള കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി.ജെ.ജോസഫ്. രണ്ടില ചിഹ്നം ആവശ്യപ്പെട്ട് ജോസ് തനിക്ക് കത്തയച്ചത് തട്ടിപ്പാണെന്നും പി.ജെ.ജോസഫ് പറഞ്ഞു. ജോസ് കെ.മാണിയുടെ അധികാരങ്ങള്‍ കോടതി നിര്‍വീര്യമാക്കിയതാണ്. ജോസഫ് കണ്ടത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചത് സൂക്ഷ്മ പരിശോധനാ സമയത്ത് വാദങ്ങൾ ഉന്നയിച്ചാൽ മറുപടി നൽകുന്നതിനു വേണ്ടിയാണ്. അതുകഴിഞ്ഞാൽ അദ്ദേഹം പത്രിക പിൻവലിക്കും. ജോസിന്റെ ഒരഭ്യാസവും നടക്കില്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു.

അതേസമയം ജോസഫ് യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തിയെന്ന് ജോസ് കെ.മാണി കുറ്റപ്പെടുത്തി. ആര്‍ക്ക് വോട്ടു ചെയ്യണമെന്നു പാലായിലെ ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കളക്ടറുടെ നേതൃത്വത്തിൽ സൂക്ഷ്മ പരിശോധന നടന്നുവരികയാണ്. ജോസ് ടോമിനെ പാർട്ടി സ്ഥാനാർഥിയായി പരിഗണിക്കരുതെന്നു ജോസഫ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി സ്ഥാനാർത്ഥിയാകാൻ ചെയർമാന്റെ അനുമതിപത്രം വേണം. ഫോമിലെ സീൽ സംബന്ധിച്ചും ഇരുവിഭാഗങ്ങളും തർക്കിച്ചു. ഫോം ബി-യിൽ ഒപ്പിട്ട സ്റ്റീഫൻ ജോർജ് കേരള കോൺഗ്രസ് എമ്മിന്റെ ഔദ്യോഗിക ഭാരവാഹിയല്ല. ജോസ് ടോമിന്റെ പത്രികയിൽ 15 കോളങ്ങൾ പൂരിപ്പിച്ചിട്ടില്ലെന്നും പരാതി ഉന്നയിക്കപ്പെട്ടിട്ടുണ്ട്.