ജോസഫ് പക്ഷത്തെ പ്രതിസന്ധി മുതലെടുക്കാൻ ജോസ് കെ. മാണി; നേതാക്കളെ അടർത്തിയെടുക്കാൻ നീക്കം

കേരളാ കോൺഗ്രസ് ജോസഫ് പക്ഷത്തെ നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നത മുതലെടുക്കാൻ ജോസ്.കെ മാണി. ജോസഫ് വാഭാഗത്തിലെ ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ അടർത്തിയെടുക്കാൻ ആണ് ജോസ്.കെ മാണിയുടെ നീക്കം. സിപിഎം പിന്തുണയോടെയാണ് ജോസ് കെ മാണിയുടേയും കൂട്ടരുടേയും നീക്കം.

ഇക്കഴിഞ്ഞ സ്റ്റീയറിംഗ് കമ്മിറ്റിയില്‍ കൂടുതല്‍ നേതാക്കളേയും പ്രവര്‍ത്തകരേയും യുഡിഎഫില്‍ നിന്ന് തിരികെ എത്തിക്കണമെന്ന തീരുമാനം എടുത്തിരുന്നു. ജോസഫ് വിഭാഗത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ചില നേതാക്കള്‍ ജോസ് കെ മാണിയോടെ രഹസ്യ ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് സൂചന. ഭാരവാഹികളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനെപ്പോലും മറികടക്കുന്ന സാഹചര്യത്തില്‍ ഇനിയും ജോസഫിനൊപ്പം നിന്നിട്ട് കാര്യമില്ലെന്ന് കരുതുന്ന വലിയൊരു വിഭാഗത്തെയാണ് ജോസ് ലക്ഷ്യം വയ്ക്കുന്നത്. കേരളാ കോൺഗ്രസിൽ ഇടഞ്ഞുനിൽക്കുന്ന നേതാക്കളിൽ പലരും ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ഇതിന് കളമൊരുങ്ങിയതെന്നാണ് റിപ്പോർട്ട്.

പദവികളുടെ പേരിനെ ചൊല്ലിയാണ് ജോസഫ് വിഭാഗത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇവ പരസ്യമാവുകയും ചെയ്തതോടെയാണ് പാർട്ടിയിലെ ഗ്രൂപ്പ് പോര് കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ ചർച്ചയാകുന്നത്. ജോസഫിനെ നോക്കുകുത്തിയാക്കി മോൻസ് ജോസഫും ജോയി എബ്രഹാമും പാര്‍ട്ടി പിടിക്കാനുള്ള ശ്രമം നടത്തുന്നുവെന്നും ഒരു വിഭാഗം ആക്ഷേപിക്കുന്നു. നേതാക്കള്‍ക്ക് പകരും കൂടുതല്‍ പ്രവര്‍ത്തകരെ എത്തിച്ച് പാര്‍ട്ടി വിപുലപ്പെടുത്താനാണ് സിപിഎം ജോസ് കെ മാണിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതേസമയം പാര്‍ട്ടിയിലെ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് പിജെ ജോസഫ്. മോൻസ് ജോസഫിന്‍റെ പാര്‍ട്ടിയിലെ ഉന്നത പദവിയെച്ചൊല്ലിയാണ് തര്‍ക്കം. തല്‍ക്കാലം മോൻസിനെക്കൊണ്ട് എക്സിക്യൂട്ടീവ് ചെയര്‍മാൻ സ്ഥാനം രാജിവപ്പിച്ച് വിമത പക്ഷത്തെ അനുനയിപ്പിക്കാനാണ് നീക്കം. ഫ്രാൻസിസ് ജോര്‍ജ്ജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂര്‍ എന്നിവരാണ് ഇടഞ്ഞ് നില്‍ക്കുന്നത്.