ബാർ കോഴക്കേസിൽ മാണിക്ക് എതിരെ ഗൂഢാലോചന നടന്നു, രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ട്; എൽ.ഡി.എഫിന്‍റേത് രാഷ്ട്രീയ സമരം മാത്രമെന്നും ജോസ് കെ. മാണി

ബാർ കോഴ വിവാദത്തിൽ ചതിയും വഞ്ചനയും നടത്തിയത് യു.ഡി.എഫാണെന്നും  എൽഡിഎഫിന്‍റേത് രാഷ്ട്രീയസമരം മാത്രമായിരുന്നെന്നും ജോസ് കെ. മാണി. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്നും ജോസ് കെ. മാണി ആരോപിച്ചു.

അതേസമയം ബാർ കേസിൽ കേരള കോണ്‍ഗ്രസിനു വേണ്ടി സ്വകാര്യ ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ട്  പാർട്ടിയുടെ പക്കൽ ഉണ്ടെന്ന് ജോസ് കെ. മാണി പറഞ്ഞു. എന്നാൽ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തു വിടാൻ  തീരുമാനിച്ചിട്ടില്ല.  ബാര്‍ കോഴക്കേസില്‍ മുൻ മന്ത്രി കെ.എം.മാണിക്കെതിരെ ഗൂഢാലോചന നടന്നെന്നും അതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു പങ്കുണ്ടെന്നുമാണ് റിപ്പോർട്ടിലെ പരാമർശം. സംഭവം മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അറിയാമായിരുന്നു. പി.സി.ജോര്‍ജും ജോസഫ് വാഴയ്ക്കനും അടൂര്‍ പ്രകാശും ചര്‍ച്ചകളില്‍ പങ്കെടുത്തു എന്നും റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി. പാലാ സീറ്റ് കേരള കോണ്‍ഗ്രസിന്‍റെ ഹൃദയവികാരമാണ്. മുന്നണി നേതൃത്വത്തിന്‍റെ തീരുമാനമായിരിക്കും അന്തിമം. കേരള കോൺഗ്രസിന്‍റെ ശക്തിയെന്ന് എല്‍.ഡി.എഫിന് അറിയാം. അതിനനുസരിച്ചുള്ള പരിഗണന ലഭിക്കുമെന്നുറപ്പാണ്. സീറ്റ് വിഭജനം ഒരിക്കലും കീറാമുട്ടിയാകില്ല. സീറ്റ് വിഭജനം എൽ.ഡി.എഫിൽ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള നേതൃത്വമാണ് എല്‍ഡിഎഫിന്‍റേത്. കേരള കോൺഗ്രസിന്‍റെ മുന്നണി മാറ്റം കേരള രാഷ്ട്രീയത്തിന്‍റെ ഗതി മാറ്റും. നിയമസഭ തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.