അദാനിക്കു ചുവടു പിഴക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ച് പിടക്കും; മോദിയുടേയും അദാനിയുടേയും വളര്‍ച്ച സമാന്തര രേഖ പോലെയെന്ന് ജോണ്‍ ബ്രിട്ടാസ്

അദാനിക്കു ചുവടു പിഴക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ച് പിടക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. മോദിക്ക് മുന്നില്‍ കുനിഞ്ഞ ഇന്ത്യന്‍ മാധ്യമങ്ങള്‍ അതെ നില്‍പ്പ് അദാനിക്ക് മുന്നിലും തുടര്‍ന്നു. അപവാദമായ എന്‍ഡിടിവിയെ അദാനി അങ്ങ് എടുത്തു. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് കോറിയിടുന്നത് ചങ്ങാത്ത മുതലാളിത്ത കമ്പനികളുടെ സ്ഥിരം തിരക്കഥ തന്നെ. പൊതുമേഖല സ്ഥാപനങ്ങളെ പകല്‍ കൊള്ളയടിക്കുന്നു, സ്വത്ത് പെരുപ്പിക്കുന്നു, ടാക്‌സ് ഹേവനുകളില്‍ ഉള്ള പുറംതോട് കമ്പിനികള്‍ ‘ഇന്‍വെസ്റ്റ്’ ചെയ്യുന്നു. പക്ഷെ അദാനിക്ക് വേണ്ടിയുള്ള പ്രചാരണം ഉടന്‍ ഉച്ചസ്ഥായിയില്‍ എത്തും… ഇനി വരാനിരിക്കുന്നത് ദേശീയ താല്പര്യത്തിന്റെ വജ്രായുധങ്ങളെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അദാനിക്കു ചുവടു പിഴക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ച് പിടക്കും. കാര്യം ലളിതം. പൊതു പണം എടുത്താണ് അദാനി സാമ്രാജ്യം പടുത്തുയര്‍ത്തിയത്. ഇപ്പോഴത്തെ സൂചന പ്രകാരം എല്‍ഐസിക്കു നഷ്ട്ടപ്പെട്ടത് 20,000 കോടി രൂപയ്ക്കടുത്താണ്. ബാഹ്യനിര്‍ദ്ദേശം ഇല്ലാതെ എല്‍ഐസി അദാനി ഗ്രൂപ്പില്‍ 87,380 കോടി നിക്ഷേപിക്കുമോ? പൊതുമേഖലാ ബാങ്കുകള്‍ അദാനിക്ക് നല്‍കിയിട്ടുള്ളത് 4.5 ലക്ഷം കോടി രണ്ട് മാസം മുന്‍പ് ( ഡിസംബര്‍ 1, 2022) ഡല്‍ഹി ഇന്ത്യന്‍ എക്‌സ്പ്രസ്സ് എല്‍ഐസിയുടെ അദാനി പ്രേമത്തെക്കുറിച്ചു ഒരു വാര്‍ത്ത നല്‍കിയിരുന്നു.

മറ്റാരും അത് തൊട്ടില്ല എന്ന് മാത്രമല്ല ഇന്ത്യ ടുഡേ അദാനിയെ പുകഴ്ത്തി വെളുപ്പിച്ച് ഒരു കവര്‍ സ്റ്റോറി നല്‍കി – കീര്‍ത്തനം
രാജ്യത്തെ എണ്ണം പറഞ്ഞ പദ്ധതികള്‍ എല്ലാം പോയത് അദാനിക്ക്. എയര്‍പോര്‍ട്ടുകള്‍, പോര്‍ട്ടുകള്‍, മൈനുകള്‍, സിമന്റ്… മോദിയുടെയും അദാനിയുടെ വളര്‍ച്ച സമാന്തര രേഖകള്‍ പോലെയാണെന്ന് ഒറ്റ നോട്ടത്തില്‍ കാണാം. മോദിക്ക് മുന്നില്‍ കുനിഞ്ഞ ഇന്ത്യന്‍ മാധ്യമങ്ങള്‍ അതെ നില്‍പ്പ് അദാനിക്ക് മുന്നിലും തുടര്‍ന്നു. അപവാദമായ എന്‍ഡിടിവിയെ അദാനി അങ്ങ് എടുത്തു. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് കോറിയിടുന്നത് ചങ്ങാത്ത മുതലാളിത്ത കമ്പനികളുടെ സ്ഥിരം തിരക്കഥ തന്നെ. പൊതുമേഖല സ്ഥാപനങ്ങളെ പകല്‍ കൊള്ളയടിക്കുന്നു, സ്വത്ത് പെരുപ്പിക്കുന്നു, ടാക്‌സ് ഹേവനുകളില്‍ ഉള്ള പുറംതോട് കമ്പിനികള്‍ ‘ഇന്‍വെസ്റ്റ് ‘ ചെയ്യുന്നു… പക്ഷെ അദാനിക്ക് വേണ്ടിയുള്ള പ്രചാരണം ഉടന്‍ ഉച്ചസ്ഥായിയില്‍ എത്തും… ഇനി വരാനിരിക്കുന്നത് ദേശീയ താല്പര്യത്തിന്റെ വജ്രായുധങ്ങള്‍!