സംവാദം കൊണ്ട് ആര്‍.എസ്.എസിനെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നുണ്ടോ; ഗവര്‍ണറെ വേദിയിലിരുത്തി രൂക്ഷമായി വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി

ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള അടക്കമുള്ളവരെ വേദിയില്‍ ഇരുത്തി ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി.ആര്‍.എസ്.എസുമായിട്ടുള്ള സംവാദം കൊണ്ട് അവരുടെതനതായ സംസ്‌കാരത്തെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് മുജാഹിദ് നേതാക്കള്‍ വിചാരിക്കുന്നുണ്ടോയെന്ന് അദേഹം ചോദിച്ചു. എന്നാല്‍ മൂന്നു പ്രാവശ്യം ചോദിച്ചിട്ടും സദസില്‍ നിന്നും വലിയ രീതിയിലുള്ള മറുപടി ലഭിച്ചില്ല. ഇതോടെ വീണ്ടും മറു ചോദ്യം ബ്രിട്ടാസ് ചോദിച്ചു.

എന്താ ഉറക്കെ പറയാന്‍ ഒരു മടി പോലെ, പറയണം. നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടണമെന്നൊന്നും ഞാന്‍ പറയില്ല. എന്നാല്‍ അവരെ ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ കാണിക്കുന്ന താത്പര്യം, നിങ്ങളെ ഉള്‍ക്കാന്‍ അവര്‍ കാണിക്കുമോ എന്ന ചോദ്യം അവരോട് നിങ്ങള്‍ ചോദിക്കണം. നിങ്ങള്‍ അവരെ ഉള്‍ക്കൊള്ളുമ്പോള്‍ ചിന്തിക്കുക, ഇന്ത്യ ഭരിക്കുന്നവര്‍ രാജ്യത്തെ പിന്നോക്കക്കാരേയും ന്യൂനപക്ഷങ്ങളേയും ഉള്‍ക്കൊള്ളാന്‍ തയ്യാറുണ്ടോ? തയ്യാറില്ലെങ്കില്‍ അത് അവരുടെ മുഖത്തുനോക്കി ചോദിക്കാനുള്ള ആര്‍ജവവും തന്റേടവും നിങ്ങള്‍ സ്വായത്തമാക്കണമെന്നും അദേഹം പറഞ്ഞു. സദസ് കൈയടിയോടെയാണ് ബ്രിട്ടാസിന്റെ വാക്കുകള്‍ സ്വീകരിച്ചത്.

നേരത്തെ സംസാരിച്ച ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിന് മറുപടിയായാണ് ബ്രിട്ടാസ് ഇക്കാര്യം പറഞ്ഞത്.എല്ലാ മുസ്ലിം സംഘടനകളുടേയും പരിപാടിയില്‍ താന്‍ പങ്കെടുക്കാറുണ്ടെന്നും മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമാക്കിയതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും ശ്രീധരന്‍ പിള്ള പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ 130 കോടി ജനങ്ങളുള്ളപ്പോള്‍ ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടാകാമെന്ന് പറഞ്ഞ അദ്ദേഹം, ഇന്ത്യയിലെ മതങ്ങള്‍ വിശാല കാഴ്ചപ്പാട് പുലര്‍ത്തുന്നവരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.