ജിഷ വധക്കേസ്; പ്രതി അമീറുല്‍ ഇസ്ലാമിന് തൂക്കുകയർ

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് തൂക്കുകയർ. താൻ നിരപരാധിയെന്ന് അമീർ കോടതിയിൽ ആവർത്തിചെങ്കിലും കോടതി പ്രതിയുടെ വാദം കണക്കിലെടുത്തില്ല. പ്രതിയുടെ പ്രായം വിധിയെ ബാധിക്കരുതെന്ന് പ്രോസിസിയോഷൻ ആദ്യമേ തന്നെ കോടതിയിൽ വാദിച്ചിരുന്നു. ജിഷയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങൾക്ക് ജീവപര്യന്തം, 10 വർഷം, ഏഴു വർഷം എന്നിങ്ങനെ തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

തനിക്ക് ജിഷയെ അറിയില്ലെന്നും പ്രായമായ മാതാവും ഭാര്യയും ഉണ്ടെന്ന് അമീർ. എന്നാൽ തുടരന്വേഷണം വേണമെന്ന് പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. ജിഷയുടെ കുടുംബത്തിന്ന് സർക്കാർ നഷ്ടപരിഹാരം നൽകണം, ജിഷ കേസ് നിർഭയ കേസിന് തുല്യമാണ്, പ്രതി സമൂഹത്തിന് ആപത്താണ്, ഒരു സഹതാപവും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഒന്‍പത് മാസത്തെ വിചാരണയ്ക്കു ശേഷം കേസിലെ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. ഇന്നലെ നടന്ന വാദത്തില്‍ കേസിലെ വിധിപറയാന്‍ ഇന്നത്തേക്കു മാറ്റുകയായിരുന്നു. എറണാകുളം സെഷന്‍സ് കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. വീട്ടില്‍ അതിക്രമിച്ചുകയറി ജിഷയെ ക്രൂരമായി മുറിവേല്‍പ്പിക്കുകയും ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് പരമാവധി ശിക്ഷയായ തൂക്കുകയര്‍ ലഭ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അമീറുല്‍ ഇസ്ലാമിനെതിരേ ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ടുകളാണ് പ്രോസിക്യൂഷന്‍ വാദത്തില്‍ നിര്‍ണായകമായി കോടതി സ്വീകരിച്ചത്.