ലൗ ജിഹാദ് അസംബന്ധം; മൈത്രിയുടെ വാഹകരായിരുന്ന പുരോഹിതന്‍മാര്‍ക്ക് ഇത് എന്തുപറ്റി: കെ. ടി ജലീല്‍

കോഴിക്കോട് കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്ര വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പുരോഹിതന്‍മാരെ വിമര്‍ശിച്ച് കെ ടി ജലീല്‍. ലൗജിഹാദ് അസംബന്ധം, മൈത്രിയുടെ വാഹകരായിരുന്ന പുരോഹിതന്‍മാര്‍ക്കിത് എന്തുപറ്റിയെന്ന് അദ്ദേഹം ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് കെ ടി ജലീല്‍ പ്രതികരിച്ചത്.

നാട്ടിലെ ആവേശ കമ്മിറ്റിക്കാര്‍ പറയുന്നത് കേട്ട് മുന്‍പിന്‍ നോക്കാതെ എടുത്തുചാടി ഏറ്റെടുത്ത് സമൂഹത്തില്‍ കുഴപ്പമുണ്ടാക്കാന്‍ ആരുശ്രമിച്ചാലും അത്യന്തം ദൗര്‍ഭാഗ്യകരമാണ്. രണ്ട് പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടിയല്ല ജോയ്സ്ന. ഷെജിന്‍ ജോയ്സ്നയെ അവരുടെ സമ്മതമില്ലാതെ തട്ടിക്കൊണ്ടു പോയതായിരുന്നെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് പ്രസക്തി ഉണ്ടായേനെ എന്നും കെടി ജലീല്‍ പറഞ്ഞു.

വിഷയത്തില്‍ ഡിവൈഎഫ്‌ഐ പുറത്തിറക്കിയ പത്രക്കുറിപ്പ് കേരളത്തിന്റെ മതനിരപേക്ഷ ബോധം പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്നതാണ്. അന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കത്തിന് സന്ദര്‍ഭോചിതം തടയിട്ട ഡിവൈഎഫ്‌ഐക്ക് ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ലൗജിഹാദ് അസംബന്ധം, മൈത്രിയുടെ വാഹകരായിരുന്ന പുരോഹിതന്‍മാര്‍ക്കിത് എന്തുപറ്റി? നാട്ടിലെ ആവേശ കമ്മിറ്റിക്കാര്‍ പറയുന്നത്, മുന്‍പിന്‍ നോക്കാതെ എടുത്തുചാടി ഏറ്റെടുത്ത് സമൂഹത്തില്‍ കുഴപ്പമുണ്ടാക്കാന്‍ ആരുശ്രമിച്ചാലും അത്യന്തം ദൗര്‍ഭാഗ്യകരമാണ്.

രണ്ട് പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും സ്വഇഷ്ട പ്രകാരം വിവാഹം കഴിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടിയല്ല ജോയ്‌സ്‌ന. ഷെജിന്‍ ജോയ്‌സ്‌നയെ അവരുടെ സമ്മദമില്ലാതെ തട്ടിക്കൊണ്ടു പോയതായിരുന്നെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് പ്രസക്തി ഉണ്ടായേനെ. അവനവന്റെ പല്ലില്‍ കുത്തി മറ്റുള്ളവര്‍ക്ക് വാസനിക്കാന്‍ കൊടുക്കുന്നതിന് തുല്യമായിപ്പോയി തിരുവമ്പാടിയില്‍ നടന്ന സംഭവങ്ങള്‍.

രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹ തീരുമാനത്തെ അഖിലലോക പ്രശ്‌നമാക്കി അവതരിപ്പിക്കുന്ന ശൈലി ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. എത്രയോ മുസ്ലിം പെണ്‍ക്കുട്ടികള്‍ സഹോദര മതസ്ഥരായ പുരുഷന്‍മാരുമൊത്ത് സ്വന്തം ആഗ്രഹ പ്രകാരം വിവാഹത്തിലേര്‍പ്പെട്ടിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതായി കേട്ടിട്ടില്ല. അതൊക്കെ തീര്‍ത്തും വ്യക്തിപരമായ വിഷയമായാണ് ബന്ധപ്പെട്ടവര്‍ കണ്ടത്. അങ്ങിനെ പരിമിതപ്പെടുത്തി നിരീക്ഷിക്കേണ്ട പ്രശ്‌നമാണ് അനാവശ്യമായി പര്‍വ്വതീകരിക്കപ്പെട്ടത്. ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദം തകര്‍ക്കാനുള്ള ആയുധമാക്കി ചില ക്ഷുദ്രജീവികള്‍ അതിനെ ഉപയോഗിച്ചു. ഇത്തരക്കാരുടെ അസുഖം വേറെയാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും.

ഷെജിന്‍-ജോയ്‌സ്‌ന വിഷയത്തില്‍ DYFI പുറത്തിറക്കിയ പത്രക്കുറിപ്പ് കേരളത്തിന്റെ മതനിരപേക്ഷ ബോധം പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്നതാണ്. മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസ് പ്രകടിച്ച അഭിപ്രായമാണ് പാര്‍ട്ടി നിലപാട് എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണ്. അദ്ദേഹം തന്നെ തന്റെ സംസാരത്തില്‍ സംഭവിച്ച അബദ്ധം തിരുത്തി വ്യക്തത വരുത്തിയത് മറച്ചു വെച്ചുകൊണ്ടുള്ള കുപ്രചരണം സി.പി.ഐ എമ്മിനെ താറടിക്കാനാണ്.

അന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കത്തിന് സന്ദര്‍ഭോചിതം തടയിട്ട ഡിവൈഎഫ്‌ഐക്ക് ഹൃദയാഭിവാദ്യങ്ങള്‍. പ്രസ്താവനയുടെ പൂര്‍ണ്ണ രൂപമാണ് താഴെ.

‘സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും;
ലവ് ജിഹാദ് ഒരു നിര്‍മ്മിത കള്ളം’: ഡിവൈഎഫ്‌ഐ

‘ഡിവൈഎഫ്‌ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിന്‍ എം.എസും പങ്കാളി ജോയ്സനയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണ്. പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീര്‍ത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപിത നിലപാട്.

മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി വെബ് സൈറ്റ് തുടങ്ങുകയും മതേതര വിവാഹങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ. മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകള്‍ കാട്ടി തന്ന അനേകം നേതാക്കള്‍ ഡിവൈഎഫ്‌ഐക്ക് കേരളത്തില്‍ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്ഥാപിത ശക്തികള്‍ മനഃപൂര്‍വം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കണക്കുകള്‍ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവര്‍ത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം.

സ്ഥാപിത വര്‍ഗ്ഗീയ താത്പര്യക്കാര്‍ പൊതു ബോധമായി ഇത്തരം വിഷയങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഗൗരവപൂര്‍വ്വം കാണണം. കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതം തീവ്രവാദം പിടി മുറുക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലത്ത് സഖാവ് ഷെജിനും ജോയ്സ്‌നയും മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയുമാണ്. ഇരുവര്‍ക്കും ഡി.വൈ.എഫ്.ഐ എല്ലാവിധ പിന്തുണയും നല്‍കും’.