ജെസ്‌നയെ കണ്ടെത്തിയിട്ടില്ല; സിറിയയില്‍ എന്നത് വ്യാജ പ്രചാരണമെന്ന് സി.ബി.ഐ

കോട്ടയം കാഞ്ഞിരപ്പിള്ളിയില്‍ നിന്ന് കാണാതായ ജെസ്ന മരിയ ജയിംസിനെ സിറിയയില്‍ കണ്ടെത്തിയെന്ന് പ്രചാരണം വ്യാജമെന്ന് സിബിഐ. അത്തരം കണ്ടെത്തലുകള്‍ നടത്തിയിട്ടില്ല. ജെസ്‌നയെ സിറിയയില്‍ കണ്ടെത്തിയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്നത് ശ്രദ്ധിയല്‍പ്പെട്ടതോടെയാണ് സിബിഐ വൃത്തങ്ങള്‍ വിശദീകരണം നല്‍കിയത്.

2018 മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്നു ജെസ്ന. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്നയെ പിന്നീട് കണ്ടിട്ടില്ല. മകള്‍ തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടത്. ഒരു വര്‍ഷത്തിന് ശേഷം സിബിഐ ജെസ്നയ്ക്കായി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

Read more

കേസ് അന്വേഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്റര്‍പോളിന് യെലോ നോട്ടിസ് നല്‍കിട്ടുണ്ടെന്നും സിബിഐ അറിയിച്ചിരുന്നു. ജസ്നയെ തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളങ്ങളും വിവരങ്ങളും അടക്കമാണ് നോട്ടിസ് പുറത്തിറിക്കിയിരിക്കുന്നത്. കേസില്‍ സിബിഐ സംസ്ഥാനന്തര ബന്ധവും സംശയിക്കുന്നുണ്ട്.