വിസ്മയയെ ജീവനോടെ കത്തിച്ചത് മാതാപിതാക്കൾക്ക് അവളോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടെന്ന് ജിത്തു

സഹോദരിയായ വിസ്മയയെ ജീവനോടെ കത്തിച്ചത് മാതാപിതാക്കളുടെ സ്‌നേഹക്കൂടുതല്‍ കൊണ്ടെന്ന്  പ്രതി ജിത്തുവിന്റെ മൊഴി. വിസ്മയയോട് മാതാപിതാക്കള്‍ക്കുള്ള സ്‌നേഹക്കൂടുതലാണ് വഴക്കിന് കാരണമായത് എന്നും ജിത്തു പൊലീസിനോട് പറഞ്ഞു. വഴക്കിനെ തുടര്‍ന്ന ജിത്തു വിസ്മയെ കത്തി ഉപയോഗിച്ച കുത്തി പരിക്കേല്‍പ്പിച്ചു. പിന്നീട് പരിക്കേറ്റ വിസ്മയയുടെ മേല്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ശരീരത്തില്‍ തീ പടര്‍ന്നു തുടങ്ങിയപ്പോള്‍ വിസ്മയ ജിത്തുവിനെ ചേര്‍ത്ത് പിടിക്കാന്‍ ശ്രമിച്ചുവെന്നും ജിത്തു മേശയുടെ കാല്‍ ഉപയോഗിച്ച് ജിത്തു പ്രതിരോധിച്ചെന്നും പൊലീസ് പറയുന്നു. ഇതിന് ശേഷം മണ്ണെണ്ണയും രക്തവും പുരണ്ട വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിച്ച് വീടിന് പിന്നിലുള്ള വഴിയിലൂടെയാണ് ജിത്തു സ്ഥലം വിട്ടത്. ബസില്‍ എടവനക്കാട് എത്തുകയും അവിടെ നിന്ന് കാറുകളില്‍ ലിഫ്റ്റ് ചോദിച്ച് എറണാകുളത്ത് എത്തുകയും ചെയ്തു. ബസില്‍ വെച്ച് ഒരോളോട് പത്തു രൂപ കടം വാങ്ങുകയും ചെയ്തു.

അറസ്റ്റിലായ ജിത്തുവിനെ പെരുവാരത്തെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഒരു മണിക്കൂര്‍ നീണ്ട തെളിവെടുപ്പിന് ഒടുവില്‍ ആക്രമിക്കാന്‍ ഉപയോഗിച്ച കത്തിയും, രക്തം പുരണ്ട ജിത്തുവിന്റെ വസ്ത്രവും പൊലീസ് കണ്ടെത്തി. മാതാപിതാക്കള്‍ തന്നെ അവഗണിച്ചു എന്നാണ് ജിത്തു ആരോപിക്കുന്നത്. വിസ്മയക്ക് മാതാപിതാക്കള്‍ കൂടുതല്‍ വസ്ത്രങ്ങള്‍ വാങ്ങി നല്‍കാറുണ്ട്. അതെല്ലാം താന്‍ കീറിമുറിച്ചു കളയാറുണ്ട്. ഇക്കാര്യം പറഞ്ഞ് സഹോദരിയുമായി എപ്പോഴും വഴക്ക് ഉണ്ടാകാറുണ്ട് എന്നും ജിത്തു മൊഴി നല്‍കിയിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് വിസ്മയ വീടിനുള്ളില്‍ വെന്തുമരിച്ചത്. സഹോദരി ജിത്തുവിനെ കാണാതായി. രാത്രി മേനക ജംഗ്ഷനില്‍ എത്തിയ ജിത്തു പല ഹോട്ടലുകളുടെയും ലോബിയിലാണ് കഴിഞ്ഞത്. പിന്നീട് പൊലീസ് കണ്‍ട്രോള്‍ റൂം പട്രോളിംഗ് സംഘം ജിത്തുവിനെ കാണുകയും കാക്കനാടുള്ള അഭയ കേന്ദ്രത്തില്‍ ആക്കുകയും ചെയ്തു. അവിടെ നിന്നാണ് കൊലപാതക കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞ് ജിത്തുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.