ജെബി മേത്തറിന്റെ ആസ്തി 11 കോടിയിലധികം; റഹീമിന് 26,000 രൂപ, 37 കേസ്

സംസ്ഥാനത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ അവരുടെ സ്വത്ത് വിവരങ്ങളും പുറത്ത് വന്നു. മൂന്ന് സ്ഥാനാര്‍ത്ഥികളില്‍ ആസ്തിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജെ ബി മേത്തറാണ്. ഏറ്റവും കുറവ് സ്വത്തുള്ളത് സിപിഐഎം സ്ഥാനാര്‍ത്ഥി എഎ റഹീമിനാണ്.

ജെബി മേത്തര്‍ക്ക് 11.14 കോടിയുടെ കാര്‍ഷിക, കാര്‍ഷികേതര ഭൂസ്വത്തുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇത് കൂടാതെ 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും 75 ലക്ഷം രൂപ വിലയുള്ള വീടും ജെബിയുടെ പേരിലുണ്ട്. കൈവശമുള്ളത് പതിനായിരം രൂപയാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 46.16 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും ജെബി സമര്‍പ്പിച്ച രേഖകളില്‍ പറയുന്നുണ്ട്.

ഭര്‍ത്താവിന്റെ പേരില്‍ 41 ലക്ഷം വിലയുള്ള മെഴ്സിഡസ് ബെന്‍സ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാങ്കില്‍ 23.56 ലക്ഷവും ബ്രോഡ് വേയിലെ ഫെഡറല്‍ ബാങ്കില്‍ 12,570 രൂപയുമുണ്ട്. അതേ സമയം ദേശീയ നേതാവ് ആയിരുന്നിട്ടും ഇതുവരെ ഒരു കേസു പോലും ജെബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സിപിഐഎം സ്ഥാനാര്‍ത്ഥിയായ എഎ റഹീമിന് സ്വന്തമായുള്ളത് 26,304 രൂപയുടെ ആസ്തിയാണ്. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിഭൂമിയും ആറ് ലക്ഷം വിലയുള്ള വാഹനവും 70,000 രൂപയുടെ ആഭരണങ്ങളുമാണുള്ളതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. റഹീമിന്റെ പേരില്‍ 37 ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സിപിഐ സ്ഥാനാര്‍ത്ഥിയായ പി സന്തോഷ് കുമാറിന്റെ കൈവശം 10,000 രൂപയും സ്വന്തം പേരില്‍ 10 ലക്ഷം രൂപ വിലവരുന്ന കൃഷിഭൂമിയുമുണ്ട്. ഭാര്യയുടെ കൈവശം 15,000 രൂപയും നാല് ലക്ഷത്തിന്റെ ആഭരണങ്ങളും നാല് ലക്ഷത്തിന്റെ കൃഷിഭൂമിയും, കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പേരില്‍ 8.5 സെന്റ് ഭൂമിയും വീടുമുണ്ടെന്നും രേഖകളില്‍ പറയുന്നു. സന്തോഷിന് രണ്ട് ലക്ഷത്തിന്റെയും ഭാര്യക്ക് 19 ലക്ഷത്തിന്റെയും ബാധ്യതയുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു.