വിനോദ സഞ്ചാര മേഖലയില്‍ ഒരു വിഷനോട് കൂടിയാണ് മന്ത്രി പ്രവര്‍ത്തിക്കുന്നത്; ടൈംസ് മാഗസിന്റെ തിരഞ്ഞെടുപ്പ് അതിലൊന്ന്; മുഹമ്മദ് റിയാസിന് സല്യൂട്ട് നല്‍കി ജയറാം

വിനോദ സഞ്ചാര മേഖലയിലെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രി മുഹമ്മദ് റിയാസിനെ പ്രശംസിച്ച് നടന്‍ ജയറാം. വിനോദ സഞ്ചാര മേഖലയില്‍ ഒരു വിഷനോട് കൂടിയാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രവര്‍ത്തിക്കുന്നതെന്ന് നടന്‍ ജയറാം. അദ്ദേഹം ഒറ്റയ്ക്കല്ല. ഒരു ടീം തന്നെ ഉണ്ട്. ഓരോ കാര്യങ്ങളും ഒരുപാട് പേരോട് ചോദിച്ച് മനസ്സിലാക്കിയാണ് അദ്ദേഹം നടപ്പിലാക്കുന്നത്. ടൈംസ് മാഗസിന്‍ ലോകത്തിലെ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 51 സ്ഥലങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഒന്നായി നമ്മുടെ കേരളവും ഉള്‍പ്പെട്ടത് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും അദേഹം പറഞ്ഞു. കോഴിക്കോട് ഓണാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ജയറാം വിനോദ സഞ്ചാര വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്.

ഇപ്പോ സിനിമാ ടൂറിസം സംബന്ധിച്ച് എത്രയോ തവണ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ട്. വാട്ടര്‍ ടൂറിസം, ഹെലി ടൂറിസം, കാരവാന്‍ ടൂറിസം എന്നിങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങളുമായിട്ടാണ് അദ്ദേഹം മുന്‍പോട്ട് പോകുന്നത്. വിനോദ സഞ്ചാര മേഖലയിലെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എന്റെ പഴയ കാല സുഹൃത്ത് മുഹമ്മദിന് ബിഗ് സല്യൂട്ടെന്ന് ജയറാം പ്രസംഗത്തില്‍ പറഞ്ഞു.

കോഴിക്കോടിന്റെ ഓണാഘോഷം ജനകീയ ഉത്സവമായി മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 2022ല്‍ സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു തലസ്ഥാനത്തിനു പുറമെ കോഴിക്കോട് ജില്ലയില്‍ കൂടി ഓണാഘോഷ പരിപാടി നടത്തണമെന്നത്. വലിയ ആവേശത്തോടെയാണ് ഓണാഘോഷത്തെ ജനങ്ങള്‍ ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു.

2022 ല്‍ നിന്നും 2023 ലേക്ക് എത്തിയപ്പോള്‍ ടൂറിസം മേഖലയില്‍ കേരളത്തിന് സാര്‍വദേശീയ, ദേശീയ തലങ്ങളില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. നമ്മുടെ നാടിന്റെ പ്രത്യേകതയും ജനങ്ങളുടെ ആതിഥേയ മര്യാദയും മതസൗഹാര്‍ദ്ദ അന്തരീക്ഷവുമാണ് കേരളത്തിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരാന്‍ കാരണമായത്. ആ സംസ്‌കാരം ഇനിയും വളര്‍ത്താമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്നിഹിതനായിരുന്നു. ഓണത്തോടനുബന്ധിച്ച് കേരളത്തില്‍ സംഘടിപ്പിക്കുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായി കോഴിക്കോടും ഉത്സവ ലഹരിയിലാണ്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് നമ്മുടെ നാട് മുന്നോട്ട് വെച്ചിട്ടുള്ള മഹത്തായ സാമുദായിക സൗഹാര്‍ദ്ദവും ബന്ധങ്ങളും നിലനിര്‍ത്തി കൊണ്ടുപോകാനുള്ള അവസരമായി ഈ ഓണത്തെ കാണണമെന്നും മന്ത്രി പറഞ്ഞു.