തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കെ.സുരേന്ദ്രന്‍; കേരളത്തില്‍ നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് ജാവദേക്കര്‍

കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാവും ഉണ്ടാവുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ ആദ്യമായി പ്രധാനമന്ത്രി മോദിയുടെ വികസന രാഷ്ട്രീയത്തിന് ജനങ്ങള്‍ വോട്ട് ചെയ്തുവെന്നും സംസ്ഥാന നേതൃയോഗം വിലയിരുത്തി.

ഇരു മുന്നണികളുടെയും വര്‍ഗീയ വിഭജന രാഷ്ടീയം തള്ളി മോദിയുടെ ഗ്യാരണ്ടി ജനം ഏറ്റെടുത്തു. കേന്ദ്രസര്‍ക്കാരിനും മോദിക്കുമെതിരായ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കുപ്രചരണം ജനങ്ങള്‍ തള്ളിക്കളഞ്ഞു.

എന്‍ഡിഎയുടെ വിജയം തടസപ്പെടുത്താന്‍ വലിയ ശ്രമമുണ്ടായി. ജയ സാധ്യതയുള്ള ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നടന്ന വ്യക്തിഹത്യക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണ്. ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് നുണപ്രചരണങ്ങള്‍ ജനം ഏറ്റെടുത്തില്ല. ബിജെപിക്ക് മേല്‍ക്കൈയുള്ള രാഷ്ട്രീയം സംസ്ഥാനത്ത് രൂപപ്പെട്ടു. ഫലം വരുന്നതോടെ കോണ്‍ഗ്രസിന് അടിതെറ്റും. സിപിഎം സര്‍ക്കാരിനെതിരായ ജനവികാരം സംസ്ഥാനത്ത് ശക്തമായിരുന്നുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ എങ്ങോട്ടാണ് പോയതെന്ന് സീതാറാം യെച്ചൂരിക്കോ എംവി ഗോവിന്ദനോ അറിയുമോയെന്നും അദ്ദേഹം ചോദിച്ചു. ആരാണ് മുഖ്യമന്ത്രിയെ സ്‌പോണ്‍സര്‍ ചെയ്യുന്നതെന്ന് ജനങ്ങള്‍ക്ക് അറിയണം. വടകര ഉള്‍പ്പെടെയുള്ള പല മണ്ഡലങ്ങളിലും കോണ്‍ഗ്രസും സിപിഎമ്മും വലിയ വര്‍ഗീയ പ്രചരണമാണ് നടത്തിയത്. എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിലുള്ള പ്രചരമാണ് നടന്നതെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

Read more

ദക്ഷിണേന്ത്യയില്‍ ബിജെപി ഏറ്റവും വലുതും എല്ലാ സ്ഥലത്തും പ്രാതിനിധ്യവുമുള്ള രാഷ്ട്രീയ പാര്‍ട്ടിയാകുമെന്ന് സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 400 സീറ്റ് നേടി മൂന്നാം തവണയും മോദി രാജ്യം ഭരിക്കും. കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. മൂന്നാമത്തെ ശക്തിയായി എന്‍ഡിഎ കേരളത്തില്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.