യൂട്യൂബർ മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷെഹീൻ ഷായുടെ മുടി വെട്ടിയത് അച്ചടക്കത്തിന്റെ ഭാഗമായിട്ടെന്ന് വിയ്യൂർ ജില്ല ജയിൽ സൂപ്രണ്ടിന്‍റെ റിപ്പോർട്ട്. മുടി മുറിക്കൽ വിവാദമായതിന് പിന്നാലെ ജയിൽ ആസ്ഥാനത്ത് നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മുടി മുറിച്ചത് ജയിലിൽ അച്ചടക്കം കാക്കാനെന്നാണ് റിപ്പോർട്ടിൽ ഒന്നാമതായി പറഞ്ഞിരിക്കുന്നത്. സെല്ലിൽ മറ്റ് തടവുകാർക്ക് പ്രയാസമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
യൂട്യൂബറുടെ മുടി മുറിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. മണവാളന്റെ സെല്ലിൽ പന്ത്രണ്ട് പേരുണ്ടായിരുന്നു. ഇയാളുടെ മുടി നീട്ടി വളർത്തിയതിൽ സെല്ലിലുള്ള മറ്റ് തടവുകാർ പരാതി പറഞ്ഞിരുന്നു. ഒരാളെ മാത്രം മുടി വളർത്തി സെല്ലിൽ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു ഇവരുടെ പരാതി. ഡ്രഗ് അഡിക്ഷന്റെ പ്രശ്നങ്ങൾ മണവാളൻ പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മറ്റ് തടവുകാർക്കൊപ്പം ഇരുത്തിയാണ് ഇയാളുടെ മുടിയും മുറിച്ചത്. മുടി മുറിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ യാതൊരു ബുദ്ധിമുട്ടും പറയാതെ അനുസരിച്ചുവെന്നും ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം മണവാളനെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയിലിലേക്ക് കടക്കുന്നതിന് മുമ്പ് യൂട്യൂബർ മണവാളൻ റീൽസെടുക്കുകയും ആഘോഷമാക്കുകയും ചെയ്തതും വിവാദമായിരുന്നു.