'സ്വകാര്യമായി പറഞ്ഞ കാര്യമാണ്, അത് ഇത്രയും വലിയ വിവാദമാകുമെന്ന് കരുതിയില്ല'; അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് റഫീഖിനോട് മമ്മൂട്ടി

സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ റഫീഖിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ ഫോണ്‍ കോള്‍. അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് മമ്മൂട്ടി റഫീഖിനോട് പറഞ്ഞു.
സ്വകാര്യമായി പറഞ്ഞ കാര്യമാണ്. അത് ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞുവെന്നാണ് വിവരം.

റഫീഖ് ഇതുവരെ വിഷയത്തില്‍ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച നടന്‍ മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. ഇടതുപക്ഷ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍നിന്നാണ് മമ്മൂട്ടിക്കെതിരായ വിമര്‍ശനവും ആക്ഷേപവും ഉയരുന്നത്. ഇന്നലെയാണ് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറി റഫീക്കിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്. ”നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നത്? ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കും, മാറി നിന്നാല്‍ മതി” എന്നാണ് മമ്മൂട്ടി പറഞ്ഞത്.

സ്വകാര്യസന്ദര്‍ശനത്തിനായിട്ടായിരുന്നു മമ്മൂട്ടി ടൗണ്‍ഷിപ്പില്‍ എത്തിയത്. നിര്‍മാതാവ് ആന്റോ ജോസഫും ഒപ്പമുണ്ടായിരുന്നു. മമ്മൂട്ടി ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനായി വരുന്നതിന് തൊട്ടുമുന്‍പാണ് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബി ടൗണ്‍ഷിപ്പിലെത്തി മടങ്ങിയത്. അതുകൊണ്ടു കെ. റഫീഖ് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ നേരത്തേത്തന്നെ ടൗണ്‍ഷിപ്പില്‍ ഉണ്ടായിരുന്നു.

മമ്മൂട്ടിയെ എതിര്‍ത്തും അനുകൂലിച്ചും സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്. എവിടെയെങ്കിലും പോയി ഇടിച്ചുകയറി നില്‍ക്കുന്നവരല്ല സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരെന്ന് പൊതുമമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. റഫീക്ക് അവിടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തയാളാണ്. അതിന്റെ ഭാഗമായാണ് അവിടെ പോയതെന്നും വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരുമായി സഹകരിച്ചുവെന്നും റിയാസ് പറഞ്ഞു. മമ്മൂട്ടി അവിടെവന്നത് സ്വതന്ത്രമായി കാര്യങ്ങള്‍ മനസ്സിലാക്കാനാണെന്നും റിയാസ് പറഞ്ഞു. മമ്മൂട്ടി തിരക്കിനിടയില്‍ അവിടെപോയി കാര്യങ്ങള്‍ കണ്ട് മഹത്തായ മാതൃക ലോകത്തിനുമുന്നില്‍ കാട്ടിയെന്ന് മന്ത്രി പി.രാജീവ് പ്രതികരിച്ചു. അവിടെ സന്ദര്‍ശിച്ചതിന് മമ്മൂട്ടിയോട് കേരളം നന്ദി രേഖപ്പെടുത്തുന്നതായും പി.രാജീവ് പറഞ്ഞു.