'പരിപാടി പൊലീസിനെ അറിയിക്കാതിരുന്നത് ഗുരുതരമായ തെറ്റ്, മൂന്നംഗ സമിതി അന്വേഷിക്കും'; മന്ത്രി ആർ ബിന്ദു

കുസാറ്റിൽ ഉണ്ടായ ദാരുണ സംഭവം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അന്വേഷിക്കും. സാങ്കേതിക വിദഗ്ധരടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. പരിപാടി പൊലീസിനെ അറിയിക്കാത്തത് ഗുരുതരമാണ്. പൊലീസിനെ അറിയിച്ചില്ലെന്നത് ഗുരുതമായ കാര്യമാണെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.

പരിപാടിയിൽ പൊലീസ് ഇല്ലാതെപോയതെന്താണെന്ന് പരിശോധിക്കേണ്ടതാണ്. രണ്ടു ദിവസത്തിനകം അന്വേഷണ സമിതിയിലെ അംഗങ്ങളെ തീരുമാനിക്കും. കോളേജുകളിലെ ടെക്ഫെസ്റ്റ് ഉൾപ്പടെയുള്ള പരിപാടികൾക്ക് മാർഗ രേഖയുണ്ടാക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.

കൊച്ചി സര്‍വ്വകലാശാല കാമ്പസില്‍ ടെക് ഫെസ്റ്റിന്‍റെ ഭാഗമായ സംഗീത നിശക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാല് പേരാണ് മരണമടഞ്ഞത്. ഇന്നലെ വൈകിട്ടാണ് സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക്ഫെസ്റ്റിന്റെ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തിയ്യേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

വിദ്യാര്‍ത്ഥികള്‍ കയറി നിറഞ്ഞ ആംഫീ തീയ്യേറ്ററിലേക്ക് റോഡരുകില്‍ നിന്നവര്‍ മഴവന്നപ്പോള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം. തീയ്യേറ്ററിലേക്ക് കയറാനും ഇറങ്ങാനും ഒരു ഗേറ്റ് മാത്രമാണുള്ളത്. ഗേറ്റ് കഴിഞ്ഞുള്ള പടിക്കെട്ടില്‍ നിന്നവര്‍ തിക്കിലും തിരക്കിലും താഴോട്ട് വീഴുകയായിരുന്നു. അവരുടെ മുകളിലേക്ക് കൂടുതല്‍ ആളുകകള്‍ വീണു. ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്.

രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ്, താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. നാൽപ്പതോളം പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം.