ദീപുവിനെ സി.പി.എം പ്രവര്‍ത്തകര്‍ മർദ്ദിച്ചു എന്നത് ആരോപണം മാത്രം: പി.വി ശ്രീനിജിന്‍ എം.എല്‍.എ

എറണാകുളം കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ ട്വന്റി 20 പ്രവര്‍ത്തകന്‍ സി.കെ ദീപു മരിച്ച സംഭവത്തിൽ പ്രതികരിച്ച് കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജിന്‍. ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നത് ആരോപണം മാത്രമാണെന്ന് പി.വി ശ്രീനിജിന്‍ പറഞ്ഞു. സംഭവം നടന്നതായി പറയുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ പോലും അത്തരത്തിലൊരു പരാതി കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍ നല്‍കിയ പ്രസ്താവനയില്‍ അവര്‍ നേരിട്ടു കണ്ടുവെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അവര്‍ എന്തുകൊണ്ട് അന്ന് പരാതിപ്പെട്ടില്ലെന്നും ശ്രീനിജിന്‍ ചോദിച്ചു.

തനിക്കെതിരേ നടന്ന സമരത്തിന്റെ ഭാഗമായല്ല ഇത്തരത്തിലൊരു സംഭവം കിഴക്കമ്പലത്ത് ഉണ്ടായതെന്നും ശ്രീനിജിന്‍ പറഞ്ഞു. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതൊന്നും വ്യക്തിപരമായ പ്രശ്‌നങ്ങളല്ലെന്നും ശ്രീനിജിന്‍ പറഞ്ഞു. ദീപുവിന്റെ മരണത്തില്‍ കുറ്റക്കാരെ സംബന്ധിച്ച് പൊലീസിന്റെ കൃത്യമായ അന്വേഷണത്തിലൂടെ കൂടുതല്‍ വ്യക്ത വരുത്തേണ്ടതുണ്ട്. സിപിഎം പ്രവര്‍ത്തകർ ആരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും പി.വി ശ്രീനിജിന്‍ പറഞ്ഞു.

അതേസമയം ദീപുവിനെ ശനിയാഴ്ച സിപിഎം പ്രവര്‍ത്തകർ ക്രൂരമായി മർദ്ദിച്ചിരുന്നു എന്ന് ട്വന്റി 20 പ്രവർത്തകർ പറഞ്ഞു. അക്രമത്തിൽ ദീപുവിന്റെ തലക്കും വയറിനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നങ്കിലും അന്നു തന്നെ വീട്ടിലേക്ക് മടങ്ങിയ ദീപുവിനെയും വാർഡ് മെമ്പറേയും സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നതായും ട്വന്റി 20 പറയുന്നു.