പുതുവത്സര ദിനത്തില്‍ പുതു ചരിത്രം രചിച്ച് ഐസ്ആര്‍ഒ; എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം

പുതുവത്സര ദിനത്തില്‍ പുതു ചരിത്രം രചിച്ച് ഐസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് എക്‌സ്‌പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു. ബഹിരാകാശ എക്‌സ്‌റേ ശ്രോതസുകളും തമോഗര്‍ത്തങ്ങളുടെ നിഗൂഢതയെ കുറിച്ചും പഠിക്കുകയാണ് ലക്ഷ്യം. അഞ്ച് വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.

ഇതോടൊപ്പം മലയാളി വിദ്യാര്‍ത്ഥികളുടെ വീസാറ്റും ബഹിരാകാശത്തേക്ക് എത്തി. തിരുവനന്തപുരം പൂജപ്പുര എല്‍ബിഎസ് വനിതാ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനികളുടെ പരീക്ഷണമാണ് വീസാറ്റ്. ശ്രീഹരിക്കോട്ടയില്‍ ഇന്ന് രാവിലെ 9.10ന് ആയിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ആദ്യ എക്‌സ് റേ പൊളാരിമെറ്ററി ഉപഗ്രഹമാണിത്.

പോളിക്‌സ്, എക്‌സ്‌പെക്റ്റ് എന്നീ രണ്ട് പേ ലോഡുകളാണ് എക്‌സ്‌പോസാറ്റിലുള്ളത്. ബംഗളൂരു രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പോളിക്‌സ് വികസിപ്പിച്ചത്. പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണമാണിത്. പിഎസ്എല്‍വി 58 റോക്കറ്റാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നത്. 1993 സെപ്റ്റംബറിലായിരുന്നു പിഎസ്എല്‍വിയുടെ ആദ്യ വിക്ഷേപണം. ചന്ദ്രയാന്‍-3, ആദിത്യ എല്‍ 1 ദൗത്യത്തിന് ശേഷം രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണത്തിലെ പുത്തന്‍ ചുവടുവയ്പ്പാണിത്.