ഐ.എസ്.ആര്‍.ഒ ഗൂഢാലോചന കേസ്: മുന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണം, ഹര്‍ജി ഇന്ന് പരിഗണിക്കും

ഐ.എസ്.ആര്‍.ഒ ഗൂഢാലോചന കേസില്‍ പ്രതികളായിട്ടുള്ള മുന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി  ഇന്ന് പരിഗണിക്കും. ചാരക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐയാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

എസ്. വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത്, മുന്‍ ഐ.ബി ഉദ്യോഗസ്ഥരായ ആര്‍.ബി ശ്രീകുമാര്‍, പി.എസ് ജയപ്രകാശ് എന്നിവര്‍ക്കാണ് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ ചാരപ്രവര്‍ത്തനത്തെ സംബന്ധിച്ച് അന്നത്തെ പ്രധാനമന്ത്രിക്ക് ലഭിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണം എന്ന് കേസിൽ നല്‍കിയ സത്യവാങ്മൂലത്തില്‍ മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ ആര്‍.ബി.ശ്രീകുമാര്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്ക് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ചാരന്മാര്‍ക്ക് പിന്നില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്ക് ഉണ്ടായിരുന്നു എന്ന് വ്യക്തമാകും. സിബിഐയാണ് കേസിന്റെ അന്വേഷണം ദുര്‍ബലമാക്കിയത് എന്നും ആര്‍.ബി.ശ്രീകുമാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.